
തിരുവനന്തപുരം: അറസ്റ്റിലായ കാപ്പാ കേസ് പ്രതിയും തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലറുമായ ആർ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നല്‍കി യുഡിഎഫ് കൗണ്‍സിലർമാർ.
നാല്‍പ്പത് ദിവസം കഴിഞ്ഞിട്ടും നഗരസഭ കൗണ്‍സില്‍ യോഗം വിളിക്കുന്നില്ലെന്നും ആരോപണം. കൗണ്‍സില്‍ യോഗം വിളിക്കാത്തത് ജയിലിലുള്ള കൗണ്‍സിലറെ സംരക്ഷിക്കാനെന്നും യുഡിഎഫ് കൗണ്‍സിലർമാർ ആരോപിക്കുന്നു.
സുഗതനെതിരെ വധശ്രമവും കലാപശ്രമവും ഉള്‍പ്പടെ 19 കേസുകളാണുള്ളത്. വട്ടിയൂർക്കാവ്,നെടുമങ്ങാട് സ്റ്റേഷനുകളിലായിട്ടാണ് 19 കേസുകള്‍ രജിസ്റ്റർ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വധശ്രമം,ലഹളയുണ്ടാക്കല്‍,പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയവയാണ് കേസുകള്‍. ഈ മാസമാണ് സുഗതനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.
അതീവ സുരക്ഷാ ജയിലായ വിയ്യൂരിലാണ് സുഗതൻ നിലവില്‍. സുഗതനെതിരെ എല്‍ഡിഎഫ് കൗണ്‍സിലർമാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതാദ്യമായാണ് കാപ്പാ കേസില്‍ ഒരു കൗണ്‍സിലർ ജയിലില്‍ പോകുന്നത്. കാപ്പാ ചുമത്തി ജില്ലാ കളക്ടർ കരുതല്‍ തടങ്കലിലിടാൻ നിർദേശിച്ച ആളാണ് വാഴോട്ടുകോണം കൗണ്‍സിലർ ആർ സുഗതൻ. സുഗതനെ പിടികൂടുന്നതിനിടെ എസ്‌എച്ചഒ ആകാശത്തേക്ക് വെടിയുതിർത്തത് വിവാദമായിരുന്നു.







