
ബിജെപി കൗൺസിലർ സുഗതനെതിരെയുള്ള കേസ് വിവരങ്ങൾ പുറത്ത് വിട്ട് ആഭ്യന്തരവകുപ്പ്. വധശ്രമവും കലാപശ്രമവും ഉൾപ്പടെ 19 കേസുകളാണ് സുഗതനെതിരെയുള്ളത്. വട്ടിയൂർക്കാവ്, നെടുമങ്ങാട് സ്റ്റേഷനുകളിലായിട്ടാണ് 19 കേസുകൾ. വധശ്രമം, ലഹളയുണ്ടാക്കൽ, പൊലീസ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയവയാണ് കേസുകൾ. കൂടാതെ പൊതുയോഗങ്ങൾ ഭീഷണിപ്പെടുത്തി തടസപ്പെടുത്തിയതിനും വഴി തടഞ്ഞു ആക്രമിച്ചതിനും കേസുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.
അതേസമയം കോർപറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്റെ അറസ്റ്റിനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ രംഗത്തെത്തി. പൊലീസ് നടത്തിയത് പട്ടി ഷോയെന്നാണ് ശ്രീലേഖയുടെ അധിക്ഷേപം. ആകാശത്തേക്ക് വെടിവച്ച സിഐ വിപിന്റേത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ വിമർശിച്ചു. സുഗതന്റെ അറസ്റ്റ് സിപിഐഎം നേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത നാടകമെന്ന് മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ ആരോപിച്ചു. ഭരണം മാറിയിട്ടും പൊലീസ് സിപിഐഎമ്മിന്റെ അടിമകളെന്നും ആർ ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.






