
കൊച്ചി: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ അൻവർ പറഞ്ഞു.
മെയ് 15നുള്ളില്‍ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തില്‍ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ല. കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിന് ബുദ്ധിമുട്ടാകുമെന്നാണ് അവര്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് താൻ പാര്‍ട്ടി വിടാൻ തീരുമാനിച്ചതെന്ന് അൻവര്‍ പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റും അൻവർ ഷെയർ ചെയ്തിരുന്നു. എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലില്‍ ചേർന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്, തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതായി അൻവർ പറഞ്ഞു. ഇതോടുകൂടി ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ മതേതര – ജനാധിപത്യ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നല്‍കാനും, ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും,ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതായും അൻവർ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.







