
മലപ്പുറം: എടപ്പാളിൽ നിന്നെത്തിയ രോഗിയായ യുവതിക്ക് അടിയന്തര ചികിത്സ നൽകാതെ ഡോക്ടർ മോശമായി പെരുമാറിയെന്ന് പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് എടപ്പാൾ സ്വദേശിനിയായ ഷഹല ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ മാസം പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷഹലയ്ക്ക് ചികിത്സയ്ക്ക് ശേഷവും രക്തം ഛർദ്ദിക്കുന്നത് തുടർന്നിരുന്നു. തുടർന്ന് എടപ്പാൾ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ യുവതിയോട് കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്താൻ നിർദേശിക്കുകയായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ചികിത്സ ലഭിക്കാതെ ദുരനുഭവം നേരിട്ടെന്നാണ് യുവതിയുടെ ആരോപണം.
സംഭവത്തിൽ പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് ചികിത്സ ലഭിച്ചതെന്ന് ഷഹല പറഞ്ഞു. അതേസമയം, ഫിസിഷ്യന്റെ സേവനം ലഭ്യമല്ലാതിരുന്നതിനാലാണ് ഉടൻ ചികിത്സ നൽകാൻ സാധിക്കാതിരുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. സംഭവത്തെ ചൊല്ലി ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധവും ഉയരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







