സ്കൂള്‍ തുറക്കല്‍; വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാന്‍ കച്ച കെട്ടി പൊലീസ്; ഇരുന്നൂറിലേറെ കുട്ടികള്‍ നിരീക്ഷണത്തില്‍

സ്കൂള്‍ തുറക്കല്‍; വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാന്‍ കച്ച കെട്ടി പൊലീസ്; ഇരുന്നൂറിലേറെ കുട്ടികള്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലിൻ്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാന്‍ നടപടികള്‍ തുടങ്ങി പൊലീസ്.

ക്ളാസ് മുറികളും സ്‌കൂള്‍, കോളേജ് പരിസരങ്ങളും ലഹരി വിമുക്തമാക്കുന്നതിനായി ലഹരി വ്യാപാരവും കടത്തും നടത്തുന്ന സംഘങ്ങളെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. കൂടാതെ വിദ്യാ‌ര്‍ത്ഥികള്‍ക്കിടയില്‍ ലഹരി മാഫിയയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന കുട്ടിക്കുറ്റവാളികളെയും കണ്ടെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി പൊലീസ് രഹസ്യ നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന 263 വിദ്യാര്‍ത്ഥികള്‍ പൊലീസ് നിരീക്ഷണത്തിലാണ്.

ഇക്കൂട്ടത്തില്‍ 12 വയസ് മുതലുള്ളവരുണ്ട്. 12 കുട്ടികളെ പൊലീസ് തന്നെ ചികിത്സയ്‌ക്കും മറ്റുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരില്‍ മിക്കവരുടെയും ലഹരി ഉപയോഗം നിയന്ത്രിക്കാന്‍ പൊലീസിനായി.

മിക്ക കേസുകളിലും മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കുട്ടികളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. അകാരണമായ ദേഷ്യം, ആക്രമണ സ്വഭാവം എന്നിവ സംബന്ധിച്ചാണ് രക്ഷിതാക്കള്‍ പരാതികളുമായി പൊലീസിനെ സമീപിച്ചത്. ചില രക്ഷിതാക്കള്‍ കുട്ടികളെ ഭയപ്പെട്ടു കഴിയുന്ന സാഹചര്യം പോലുമുണ്ട്.

കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി ഇല്ലാതാക്കുന്നതിനും ലഹരിക്ക് അടിമകളായ കുട്ടികളെ ചികിത്സിക്കുന്നതിനും ജില്ലാ പൊലീസ് ‘ഗുരുകുലം’ മാതൃകയില്‍ പദ്ധതി ആലോചിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭ്യമാക്കുന്ന വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയ കുട്ടികളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.