
പോലീസിലെ ക്രിമിനലുകൾ ഇനി പടിക്കു പുറത്ത് ; ബലാത്സംഗം, പോക്സോ, മോഷണം, കൈക്കൂലി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 20 പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറായി ; സി.ഐ പി.ആര്. സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെ ആദ്യം പുറത്താകുക ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം :പോലീസിലെ ക്രിമിനലുകൾക്കെതിരെ കടുത്ത നടപടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 20 പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറായി.
സി.ഐ പി.ആര്. സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെ ആദ്യം പുറത്താകുക ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍
ബലാത്സംഗം, പോക്സോ, മോഷണം, കൈക്കൂലി തുടങ്ങിയ കേസുകളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയാണ് പൊലീസ് ആസ്ഥാനത്ത് തയാറായത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് മേധാവി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ പട്ടികയിലുള്ളവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്. എസ്.ഐമുതല്‍ ഡിവൈ.എസ്.പി റാങ്ക് വരെയുള്ളവരുടെ പട്ടികയാണ് തയാറാക്കിയത്. ഓരോരുത്തര്‍ക്കായി കാരണം കാണിക്കല്‍ നോട്ടീസയച്ച് വിശദീകരണം കേട്ടശേഷം നടപടിയെടുക്കും.
ഇതിന് മുന്നോടിയായാണ് കഴിഞ്ഞദിവസം സി.ഐ പി.ആര്. സുനുവിനെ പിരിച്ചുവിട്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
സിവില്‍ പൊലീസ് വിഭാഗത്തിലെ ക്രിമിനലുകള്‍ക്കെതിരെ ജില്ല പൊലീസ് മേധാവിമാര്‍ക്കും എസ്.ഐമാര്‍ക്കെതിരെ ഡി.ഐ.ജിക്കും സി.ഐമാര്‍ക്കെതിരെ ഐ.ജിക്കും എ.ഡി.ജി.പിമാര്‍ക്കും ഡിവൈ.എസ്.പിമാര്‍ക്കുമെതിരെ സര്‍ക്കാറിനും പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാമെന്ന് പൊലീസ് നിയമത്തിലെ 86ാം വകുപ്പ് ശിപാര്‍ശ ചെയ്യുന്നുണ്ട്.
ഇത് അടിസ്ഥാനപ്പെടുത്തിയുള്ള നടപടിയാണ് ഉദ്ദേശിക്കുന്നത്. ഈ വകുപ്പ് ഉപയോഗിച്ച് ചരിത്രത്തില്‍ ആദ്യമായാണ് പിരിച്ചുവിടല്‍ ആരംഭിച്ചത്.
ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാകും ആദ്യം നടപടി. പിന്നാലെ താഴെത്തട്ടിലേക്ക് നീങ്ങും.
മാങ്ങ മോഷ്ടിച്ച പൊലീസുകാരനെയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനെയുമടക്കമാണ് പിരിച്ചുവിടാന്‍ നടപടി തുടങ്ങിയത്. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത് ആദ്യമല്ല. വിവാദങ്ങളും സമ്മര്‍ദ്ദങ്ങലും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും പിന്മാറും. പുതിയ നീക്കം പ്രഹനമാകുമോ അതോ പഴതടച്ച് സേനയിലെ ശുദ്ധീകരണം ഇത്തവണയെങ്കിലും നടപ്പാകുമോ എന്നാണ് ഇനി അറിയേണ്ടത്.