
കാക്കിക്കുള്ളിലെ ക്രിമിനലുകൾക്ക് തിരിച്ചടി….! ക്രിമിനല്‍ കേസ് പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാൻ തീരുമാനം; ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടും; ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം; സൂക്ഷമ പരിശോധനയ്ക്കായി മൂന്നംഗ സമിതി; പ്രാഥമിക പട്ടികയില്‍ 85പേര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷമ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് മുന്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു ബലാത്സംഗ കേസില്‍ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നത്. ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച് കയറുന്നവര്‍ മുതല്‍ വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗകയറ്റം നേടുന്നവര്‍ വരെ പൊലീസില്‍ പതിവാണ്.
ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസില്‍ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പൊലീസുകാരനേയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരനേയും പിരിച്ചുവിടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി തുടങ്ങി. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത് ആദ്യമല്ല.
വിവാദങ്ങളും സമ്മര്‍ദങ്ങളും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും പിന്‍മാറും. പുതിയ നീക്കം പ്രഹസനമാകുമോ അതോ പഴുതടച്ച് സേനയിലെ ശുദ്ധീകരണം ഇത്തവണയെങ്കിലും നടപ്പാകുമോ എന്നാണ് ഇനി അറിയേണ്ടത്.