പൊലീസ് ആസ്ഥാനത്തിന്റെയും പത്മനാഭിക്ഷേത്രത്തിന്റെയും മുകളിൽ കഴുകൻ കണ്ണ്: പറന്നവരെ പൊക്കാൻ ഉഡാൻ റെഡി..!

പൊലീസ് ആസ്ഥാനത്തിന്റെയും പത്മനാഭിക്ഷേത്രത്തിന്റെയും മുകളിൽ കഴുകൻ കണ്ണ്: പറന്നവരെ പൊക്കാൻ ഉഡാൻ റെഡി..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അപ്രതീക്ഷിത സാഹചര്യത്തിൽ കേരളത്തിലെ തന്ത്രപ്രധാനമായ രണ്ടു കേന്ദ്രങ്ങൾക്കു മുകളിൽ ഡ്രോൺ പറന്നതിനെപ്പറ്റി അന്വേഷിച്ചാൻ ഉഡാനെത്തുന്നു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് ‘ഓപ്പറേഷൻ ഉഡാൻ’ എന്ന പേരിൽ കേരള പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

വ്യോമസേന, ഐഎസ്ആർഒ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. കോവളത്തു 4 ദിവസം മുൻപു മറ്റൊരു ഡ്രോൺ അർധരാത്രി പറന്നതിനു പിന്നാലെയാണു പരിഭ്രാന്തി പടർത്തി രണ്ടാംവട്ടം ഡ്രോൺ പറന്നത്. ഇതു ‘കളിപ്പാട്ട ഡ്രോൺ’ ആണെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സുരക്ഷാ മേഖലകളിൽ അനുമതിയില്ലാതെ ഡ്രോൺ രണ്ടാമതും പറന്നതു സേനയെ ഞെട്ടിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരീക്ഷണ ക്യാമറകളുടെ മുകളിലൂടെ പറന്നതിനാൽ മിക്ക ക്യാമറാ കണ്ണുകളിലും ഇതു പെട്ടില്ല. എന്നാൽ ക്ഷേത്രപരിസരത്തെ ഒരു ക്യാമറയിൽ രാത്രി 11.15 ന് ഇതു പതിഞ്ഞു. അതിനു 15 മിനിറ്റ് മുൻപാണു പൊലീസ് ആസ്ഥാനത്തിനു സമീപം ഇതു കണ്ടത്. വിദഗ്ധരുടെ സഹായത്തോടെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാനോ ഡ്രോൺ വിഭാഗത്തിൽ പെട്ടതാണെന്നു സ്ഥിരീകരിച്ചു. ഇതു പറത്താൻ ലൈസൻസ് വേണ്ട. എന്നാൽ ഇതാരുടേതാണെന്നു കണ്ടെത്തിയിട്ടില്ല.

റെയിൽവേക്കു വേണ്ടി സർവേ നടത്തുന്ന മഹാരാഷ്ട്രയിലെ ഏജൻസിയുടെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. നേമം മുതൽ നാഗർകോവിൽ വരെയാണ് അവർ ഡ്രോൺ ഉപയോഗിച്ചു സർവേ നടത്തുന്നത്. 17 നു തുടങ്ങിയ സർവേ തിങ്കൾ ഉച്ചയോടെ തീർന്നു. നഗരത്തിലേക്കു തങ്ങളുടെ ഡ്രോൺ പറപ്പിച്ചിട്ടില്ലെന്നാണു ജീവനക്കാർ പൊലീസിനോടു പറഞ്ഞത്. എന്നാൽ അവരുടെ ഒരു ഡ്രോൺ നിയന്ത്രണം വിട്ടു നഷ്ടമായെന്നും അറിയിച്ചു. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.