പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നു; കൗൺസിലിംഗും യോഗയും ഫലപ്രദമാകുന്നില്ല   അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 68 ഉദ്യോഗസ്ഥർ

പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നു; കൗൺസിലിംഗും യോഗയും ഫലപ്രദമാകുന്നില്ല അഞ്ച് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 68 ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നു .കൗൺസിലിംഗും യോഗയും ഫലപ്രദമാകുന്നില്ല . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന പൊലീസിൽ വിവിധ കാരണങ്ങളാൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ എണ്ണം 68. 2004 മുതൽ ഇക്കൊല്ലം ഇതുവരെയുള്ള കണക്കാണിത്. തൃശൂർ പൊലീസ് അക്കാഡമിയിലെ എസ്.ഐ കട്ടപ്പന വാരവഴ സ്വദേശി കെ. അനിൽകുമാർ ജീവനൊടുക്കിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഒരുമാസത്തെ ഇടവേളയിൽ തൃശൂർ അക്കാഡമിയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ എസ്.ഐയാണ് അനിൽകുമാർ. ഇക്കഴിഞ്ഞ നവംബർ ആറിന് അക്കാഡമിയിലെ മറ്റൊരു എസ്.ഐയായ തൃശൂർ അയ്യന്തോൾ മാടത്തേരിയിലെ അനിൽകുമാറും ജീവനൊടുക്കിയിരുന്നു.

മാനസിക സമ്മർദ്ദവും മേലുദ്യോഗസ്ഥരുടെ പീഡനവും താങ്ങാനാവാത്ത ജോലിഭാരവുമൊക്കെ ഇതിൽ പലരുടേയും ആത്മഹത്യയ്ക്ക് കാരണങ്ങളായി. കുടുംബപ്രശ്‌നങ്ങളും മറ്റുചില കാരണങ്ങളാലും ആത്മഹത്യ ചെയ്തവരുമുണ്ട്. സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗയും കൗൺസിലിംഗും തുടരുമ്‌ബോഴാണ് ഈ കണക്ക് ഞെട്ടിപ്പിക്കുന്നത്. ഇത്തരം ശ്രമങ്ങളൊക്കെ വിജയിക്കുന്നില്ലെന്നതിന്റെ ഉദാഹരണങ്ങൾ കൂടിയാണ് പെരുകുന്ന ആത്മഹത്യാക്കണക്ക്. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കൂടിയിട്ടുണ്ട്. മരിച്ച ചിലരുടെയൊക്കെ ആത്മഹത്യാകുറിപ്പിൽ അതൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൊന്നും കാര്യമായി അന്വേഷണം നടക്കാത്തതും അച്ചടക്ക നടപടികളിലുണ്ടാകുന്ന അലംഭാവവുമാണ് ഇത്തരം സംഭവങ്ങൾ തുടരാൻ കാരണമായി പറയപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം റൂറൽ ജില്ലയാണ് പൊലീസുകാരുടെ ആത്മഹത്യാ നിരക്ക് കൂടുതൽ. എട്ട് പൊലീസ് സേനാംഗങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ജീവനൊടുക്കിയത്. ആലപ്പുഴയിൽ അഞ്ചും എറണാകുളം സിറ്റി, കോഴിക്കോട് സിറ്രി എന്നിവിടങ്ങളിൽ നാല് വീതം പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്.

കാരണങ്ങൾ

ഉയർന്ന മാനസിക സംഘർഷം
മേലുദ്യോഗസ്ഥരുടെ പീഡനം
അനാവശ്യ സ്ഥലംമാറ്റം
24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി
കുടുംബപ്രശ്‌നങ്ങൾ
സാമ്ബത്തിക ബാദ്ധ്യത
പൊലീസുകാരുടെ

ആത്മഹത്യാനിരക്ക്

2014- 9

2015- 6

2016- 15

2017- 14

2018- 11

2019- 13

കേസുകൾ: 18 ലക്ഷം

അന്വേഷിക്കാൻ ആകെയുള്ളത്: 15,000 പൊലീസ്

ഹാപ്‌സ് കൗൺസിലിംഗ്

പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആത്മഹത്യാ പ്രവണത ഒഴിവാക്കാനുമായി മൂന്നു വർഷം മുമ്ബ് ഹാപ്‌സ് (ഹെൽപ്പ് ആന്റ് അസിസ്റ്റൻസ് ടു പായ്ക്കിൾ സ്‌ട്രെസ്) എന്ന പേരിൽ തിരുവനന്തപുരം എസ്.എ.പി ക്യാമ്ബിൽ ആരംഭിച്ച സ്‌ട്രെസ് മാനേജ്‌മെന്റ് സെന്ററിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000ത്തോളം പൊലീസുകാർ സേവനം തേടിയെത്തി. കടുത്ത മാനസിക സമ്മർദ്ദമായിരുന്നു പലരുടെയും പ്രശ്‌നം. ജോലി ഭാരം, മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദം, ഭീഷണി, കുടുംബപരമായ പ്രശ്‌നങ്ങൾ, രോഗങ്ങൾ തുടങ്ങിയവയാണ് മിക്കവരുടെയും പ്രശ്‌നം. ജോലി സംബന്ധമായ വൈഷമ്യങ്ങൾക്ക് മേലുദ്യോഗസ്ഥരുടെ സഹായത്തോടെയും മറ്ര് വിഷയങ്ങൾക്ക് കൗൺസിലിംഗിലൂടെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടുള്ളതായി കൗൺസിലർ ഡോ. ദീപക് പറഞ്ഞു. മദ്യത്തിനും മറ്റും അടിമപ്പെട്ടവർക്ക് ഡി അഡിക്ഷൻ ചികിത്സയ്ക്കുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് നാലുവരെ സൗജന്യമായാണ് സേവനം. കൗൺസിലിംഗിന് വരുന്നവർക്ക് ശമ്ബളത്തോട് കൂടിയ അവധി ലഭിക്കും

ആത്മഹത്യ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കൃത്യമായ അന്വേഷണം വേണം. പൊലീസുകാരുടെ ജോലി ഭാരം ലഘൂകരിക്കാനും സമ്മർദ്ദം ഇല്ലാതാക്കാനും നടപടി വേണം.

സി.ആർ. ബൈജു, സംസ്ഥാന ജനറൽ സെക്രട്ടറി , പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ