പോക്‌സോ കേസുകൾക്ക് അതിവേഗ കോടതി ; വർഷത്തിൽ 165 കേസുകൾ തീർപ്പാക്കും

പോക്‌സോ കേസുകൾക്ക് അതിവേഗ കോടതി ; വർഷത്തിൽ 165 കേസുകൾ തീർപ്പാക്കും

സ്വന്തം ലേഖകൻ

പാലക്കാട്: പോക്‌സോ കേസുകൾക്ക് അതിവേഗ കോടതി ഏപ്രിലോടെ ആരംഭിക്കും.കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകൾ മാത്രം വിചാരണ ചെയ്യാൻ പുതിയതായി 28 കോടതികളാണ് ആരംഭിക്കുന്നത്.പുതുതായി ആരംഭിക്കുന്ന അതിവേഗ കോടതികളിൽ വർഷത്തിൽ 165 കേസുകൾ തീർപ്പാക്കും.

വാടകയ്‌ക്കോ താൽക്കാലിക കെട്ടിടത്തിലോ ആരംഭിക്കുന്ന കോടതിയിൽ ജുഡീഷ്യൽ ഓഫിസർമാർമാരെ ലഭ്യമായില്ലെങ്കിൽ റിട്ട.ജഡ്ജിമാരെ നിയമിക്കാനാണു തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജഡ്ജി കൂടാതെ 7 ജീവനക്കാരും ഉണ്ടാകും. പ്രവർത്തനഫണ്ടിൽ 60% കേന്ദ്ര സർക്കാർ വഹിക്കുമെന്ന വ്യവസ്ഥയിൽ വർഷത്തിൽ 75 ലക്ഷം രൂപയാണ് ഒരു കോടതിക്കു ലഭിക്കുക. കൂടുതൽ വേണ്ട തുക സംസ്ഥാനം വഹിക്കണം.

ആദ്യഘട്ടത്തിൽ 2019 സെപ്റ്റംബർ 30 വരെയുള്ള കേസുകൾ പരിഗണിക്കും. മുഴുവൻ കോടതികളിലും സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരുണ്ടാകും. സെന്റർ ഫോർ മാനേജ്‌മെന്റ് മുഖേന ഹൈക്കോടതി നിർദേശമനുസരിച്ചാകും ജീവനക്കാരുടെ നിയമനം.

വിവിധ കോടതികളിൽ നിലവിൽ 12,234 പോക്‌സോ കേസുകൾ തീർപ്പാക്കാനുണ്ട്. ഇപ്പോൾ അഡീ. സെഷൻസ് കോടതികൾ പോക്‌സോ കോടതിയായി പ്രവർത്തിക്കുന്നതിനാൽ വിചാരണയ്ക്കു വർഷങ്ങൾ എടുക്കുന്നു. ഇതൊഴിവാക്കാൻ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു പ്രത്യേക കോടതികൾ അനുവദിച്ചിരിക്കുന്നത്.