
സംസ്ഥാനത്ത് ഇന്ധന സെസ് പിൻവലിക്കാൻ ആലോചന. ധനകാര്യ സെക്രട്ടറി കെആർ ജ്യോതിലാൽ നിയുക്ത മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തി. വിലവർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കുന്നത്. വില കൂട്ടിയതിന്റെ ആഘാതം കുറയ്ക്കാൻ എന്തെല്ലാം ചെയ്യുമെന്ന് പരിശോധിക്കുമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 2011ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നു. പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ് ആണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യ സുരക്ഷാ സെസ് എന്നപേരിലാണ് ഇന്ധന സെസ് പിരിക്കുന്നത്.
അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. ആർബിഐ ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് സമാനമായി സ്വയം നിയന്ത്രണങ്ങളിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അകമ്പടി വാഹനങ്ങളുടെ എണ്ണം പ്രധാനമന്ത്രി ഉൾപ്പെടെ കുറച്ചിരുന്നു.






