കാത്ത് സൂക്ഷിച്ച സീറ്റ് ജോസഫ് കൊത്തിക്കൊണ്ട് പോകാതിരിക്കാന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്; ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാന്‍ പ്രവര്‍ത്തകരുടെ കൂട്ടയടി

കാത്ത് സൂക്ഷിച്ച സീറ്റ് ജോസഫ് കൊത്തിക്കൊണ്ട് പോകാതിരിക്കാന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്; ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ ജോസഫ്; സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജോസിനൊപ്പം ചേരാന്‍ പ്രവര്‍ത്തകരുടെ കൂട്ടയടി

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: ജോസ് കെ മാണിയെ ഓടിച്ചു വിട്ട് സ്വന്തമാക്കിയ സീറ്റുകള്‍ മുഴുവന്‍ ജോസഫിന് നല്‍കില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ജോസിനെ തള്ളി പറഞ്ഞ് ഒപ്പം കൂടിയവര്‍ക്ക് സീറ്റ് നല്‍കാനാവാതെ വെട്ടിലായിരിക്കുകയാണ് ജോസഫ്. മലബാറിലെ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിന് നല്‍കാതെ വന്നാല്‍ യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് വമ്പന്‍ പ്രതിസന്ധിയെ നേരിടുമെന്ന് ഉറപ്പായി.

കോട്ടയത്ത് കടുത്തുരുത്തിയൊഴികെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഡി.സി.സി. കത്ത് നല്‍കി. കോട്ടയത്ത് ജോസഫും കോണ്‍ഗ്രസും ഇടയാനുള്ള സാധ്യതകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് കെ മാണിക്ക് ഇടതു പക്ഷത്തിന്റെ പ്രധാന ഭാഗമായതിനാല്‍ പാലായിലെ എന്‍സിപിയുടെ സിറ്റിങ് സീറ്റ് പോലും ജോസ് കെ മാണിക്ക് മത്സരിക്കാന്‍ ഉറപ്പാക്കി കഴിഞ്ഞു സിപിഎം. ഈ സാഹചര്യം വന്നാല്‍ മാണി സി കാപ്പനെ യുഡിഎഫില്‍ കൊണ്ടുവരുമെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു. പക്ഷേ പാലാ ജോസ് കെ മാണിക്ക് വിട്ട് കൊടുത്ത് ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം.

മോന്‍സ് ജോസഫിന്റെ കടുത്തുരുത്തി, പരേതനായ സി.എഫ്. തോമസ് വിജയിച്ച ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കേരളാ കോണ്‍ഗ്രസിന്റെ സീറ്റുകള്‍. ഇതില്‍ കടുത്തുരുത്തിക്ക് മാത്രമേ ജോസഫിന് അര്‍ഹതയുള്ളൂവെന്നാണ് കോട്ടയം ഡിസിസിയുടെ നിലപാട്. ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവ തിരികെ വേണം, ഇതിനൊപ്പം കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നിവയിലും മത്സരിക്കണം. ജോസഫിനൊപ്പമുള്ള എംഎല്‍എമാര്‍ക്ക് മാത്രം സീറ്റ് കൊടുത്താല്‍ മതിയെന്നാണ് കോട്ടയത്തെ നേതാക്കളുടെ നിലപാട്.

ജോയി ഏബ്രഹാം, ജോണി നെല്ലൂര്‍, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ക്കുള്ള സീറ്റാണ് കണ്ടെത്താനായില്ലെങ്കില്‍ ഇവരില്‍ പലരും ജോസ് കെ മാണിക്കൊപ്പം പോകാന്‍ സാധ്യതയുണ്ട്.

ജോസ് വിഭാഗത്തിന് ഇടതുമുന്നണിയില്‍ കിട്ടുന്നത്ര സീറ്റുകളെങ്കിലും ജോസഫ് വിഭാഗത്തിന് യു.ഡി.എഫില്‍ ഉറപ്പാക്കേണ്ടതുണ്ടെന്നാണ് ജോസഫിന്റെ പക്ഷം. എന്നാല്‍ കോണ്‍ഗ്രസ് പരമാവധി സീറ്റുകളില്‍ മത്സരിച്ച് കഴിയുന്നത്ര എംഎല്‍എമാരെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോസഫിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കില്ല.