സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു: നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക് തുടരും

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്തു: നിയന്ത്രണങ്ങൾ ഒരുവർഷത്തേക്ക് തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് പകർച്ചവ്യാധി നിയമം സർക്കാർ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു വർഷത്തേക്കാണ് ഭേദഗതിക്ക് പ്രാബല്യമുണ്ടാവുക. ഇതോടെ നിലവിലുള്ള നിയന്ത്രണങ്ങൾ നിയമപരമായി തന്നെ തുടരും.

പൊതു സ്ഥലങ്ങൾ, ജോലി സ്ഥലങ്ങൾ, വാഹനങ്ങളിൽ, ആളുകൾ കൂടി ചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധo. ആളുകൾ തമ്മിൽ 6 അടി അകലം പാലിക്കണം.
കല്യാണങ്ങൾക്ക് ഒരു സമയത്ത് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രമെ പങ്കെടുക്കാൻ പാടുള്ളു.
സമരങ്ങൾ, കൂടി ചേരലുകൾ തുടങ്ങിയവയ്ക്ക് മുൻകൂട്ടി അനുമതി നേടണം. അനുമതി ലഭിച്ചാൽ 10 പേർക്ക് മാത്രം പങ്കെടുക്കാം.
പൊതു സ്ഥലങ്ങളിൽ തുപ്പാൻ പാടില്ല. കേരളത്തിലേയ്ക്ക് ഏതു സ്ഥലത്ത് നിന്നു വരുന്നവരും റവന്യു വകുപ്പിന്റെ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം എന്നിവയാണ് വിജ്ഞാപനത്തിലെ പ്രധാന നിർദേശങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭ ചേരാത്ത സാഹചര്യത്തിൽ ഓർഡിനൻസ് മുഖേനയാണ് സർക്കാർ ഭേദഗതി അവതരിപ്പിച്ചത്. കേരള പകർച്ചവ്യാധി രോഗ ഓർഡിനൻസ്, 2020ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. നിയമത്തിൽ 7എ എന്ന വകുപ്പ് അധികമായി കൂട്ടിച്ചേർക്കുകയും പന്ത്രണ്ടാം വകുപ്പിൽ ഭേദഗതി വരുത്തുകയും ചെയ്തിട്ടുണ്ട്. ഒരു വർഷത്തെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് സാഹചര്യങ്ങൾ പഴയ രീതിയിലേക്ക് മാറുകയാണെങ്കിൽ ഭേദഗതി ഒഴിവാക്കും.

റോഡുകൾ അടക്കം ഒരു പൊതു സ്ഥലത്തും തുപ്പാൻ പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരേയും നിയമ നടപടി സ്വീകരിക്കും. കടകളിലും മറ്റു സ്ഥാപനങ്ങളിലുമുള്ള നിയന്ത്രണങ്ങളും ഭേദഗതിയുടെ പരിധിയിലുൾപ്പെടുന്നു. കടകളിലും മറ്റു സ്ഥാപനങ്ങളിലും സാനിറ്റൈസർ ലഭ്യമാക്കണം. വാണിജ്യ സ്ഥാപനങ്ങളിൽ പരമാവധി 20 പേരെ മാത്രമാണ് പ്രവേശിപ്പിക്കാൻ അനുമതി ലഭിക്കുക. അനുമതിയില്ലാതെ സമരങ്ങളും ഘോഷയാത്രകളും മറ്റു കൂടിച്ചേരലുകളും അനുവദിക്കില്ല. അനുമതി കിട്ടിയാൽ 10 പേർക്ക് മാത്രം പങ്കെടുക്കാം. ഇത് ലംഘിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും.