പാലായിൽ പള്ളിയിലും കാവടിയാടി: പള്ളിപ്പെരുന്നാളിന് പുതമയായി കാവടിയാട്ടവും

പാലായിൽ പള്ളിയിലും കാവടിയാടി: പള്ളിപ്പെരുന്നാളിന് പുതമയായി കാവടിയാട്ടവും

സ്വന്തം ലേഖകൻ

പാലാ : രൂപതയിലെ ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിലെ തിരുനാൾ പ്രദക്ഷിണത്തിലാണ് കാവടിയാടിയത്. ഒന്നല്ല, മൂന്നു സെറ്റുകാവടികൾ.!!!

വൈകിട്ട് പള്ളി മൈതാനിയിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കാവടിയാടി.
തുടർന്ന് വിശുദ്ധ രൂപങ്ങളും, പൊൻ – വെള്ളിക്കുരിശുകളും മുത്തുക്കുടകളുമേന്തി പ്രാർത്ഥനാ സ്തോത്രങ്ങളോടെ വിശ്വാസികൾ അണിചേർന്ന ഭക്തി നിർഭരമായ പ്രദക്ഷിണത്തിലും കാവടികൾ അകമ്പടിയായി.

നിലക്കാവടികളിൽ വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി. ബൾബുകൾ ഘടിപ്പിച്ച് മനോഹരമാക്കിയിരുന്നു. സാധാരണയായി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന കാവടികളുടെ മേൽത്തട്ടിൽ രൂപഭേദങ്ങൾ വരുത്തിയ കാവടികളാണ് പള്ളി പ്രദക്ഷിണത്തിന് എഴുന്നള്ളിച്ചത്. കാവടികളിലെ ക്ഷേത്ര ബിംബങ്ങൾക്ക് പകരം കുരിശു രൂപമാണ് ഘടിപ്പിച്ചിരുന്നത്.

വിശ്വാസികൾക്കൊപ്പം , പ്രദക്ഷിണം കാണാൻ തടിച്ചുകൂടിയ നാനാജാതി മതസ്ഥർക്കും, പെരുന്നാൾ കാവടിയാട്ടം വിസ്മയവും, ആശ്ചര്യവുമുണർത്തി.

“ജനശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാൻ കാവടിയാട്ടത്തിന് കഴിഞ്ഞു. പ്രദക്ഷിണത്തിന് കാവടികൾ ഏർപ്പെടുത്തിയതിൽ എല്ലാവരും നല്ല അഭിപ്രായമാണു പറഞ്ഞത്. ഇത്തവണ മൂന്നു സെറ്റ് കാവടി ആണുണ്ടായിരുന്നത്. എല്ലാവർക്കും ഹരമായതിനാൽ അടുത്ത വർഷം അഞ്ചുസെറ്റ് കാവടികളെങ്കിലും പങ്കെടുപ്പിക്കണമെന്നാണാഗ്രഹം “_ ഏഴാച്ചേരി സെൻറ് ജോൺസ് പള്ളി വികാരി ഫാ.പോൾ നടുവിലേടം തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.