ഓൺലൈൻ തട്ടിപ്പിന് ഇരയായി പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനം;  35 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്മാരെ ഉത്തർപ്രദേശിൽ പോയി പൊക്കി പാലാ പൊലീസ്; പഴുത് അടച്ചുള്ള അന്വേഷണത്തിന് നേത്യത്വം നൽകിയത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ പി എസ് 

ഓൺലൈൻ തട്ടിപ്പിന് ഇരയായി പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനം;  35 ലക്ഷം രൂപ തട്ടിയെടുത്ത വിരുതന്മാരെ ഉത്തർപ്രദേശിൽ പോയി പൊക്കി പാലാ പൊലീസ്; പഴുത് അടച്ചുള്ള അന്വേഷണത്തിന് നേത്യത്വം നൽകിയത് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ പി എസ് 

സ്വന്തം ലേഖകൻ 

പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ പോലീസിന്റെ പിടിയിലായി. യു.പി ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

2023 ജനുവരി 31- ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താൻ കോൺഫറൻസിൽ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പണം അയക്കണമെന്നും, കോൺഫറൻസിൽ ആയതിനാൽ തന്നെ തിരികെ വിളിക്കരുത് എന്ന സന്ദേശവും എം.ഡി.ആണെന്ന വ്യാജേന അയക്കുകയായിരുന്നു. ഇതിൽ പ്രകാരം സ്ഥാപനത്തിൽ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പാലാ പോലീസിൽ പരാതി നൽകുകയും, പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതികൾ അന്യസംസ്ഥാനത്ത് ഉള്ളവരാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും, ഇവർ ഉത്തർപ്രദേശിലെത്തി നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ സാഹസികമായി പിടികൂടുകയുമായിരുന്നു.

പാലാ ഡി.വൈ.എസ്.പി ഏ.ജെ തോമസ്, പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ , രാമപുരം എസ്.ഐ മനോജ് പി.വി, എ.എസ്.ഐ മാരായ ബിജു കെ, സ്വപ്ന,സി.പി.ഓമാരായ സന്തോഷ്, ജോഷി മാത്യു,ശ്രീജേഷ് കുമാർ, ജിനു ആർ നാഥ്,രാഹുൽ എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്