മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ച് വെക്കരുത്: മുഖ്യമന്ത്രി

മങ്കിപോക്സ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ച് വെക്കരുത്: മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വെക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തൃശൂരിൽ യുവാവ് മങ്കിപോക്സ് ബാധിച്ച് മരിച്ചെന്ന സ്ഥിരീകരണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. യു.എ.ഇയിൽ നിന്ന് പോസിറ്റീവായി നാട്ടിലെത്തിയ യുവാവ് രോഗവിവരം മറച്ചുവച്ചതായി റിപ്പോർട്ടുകളുണ്ട്. മങ്കിപോക്സിനായി ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മങ്കിപോക്സിനെക്കുറിച്ച് അധികം ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതികരണം: “കഴിഞ്ഞ ദിവസം തൃശൂരിൽ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചതായി പറഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും. സ്റ്റേറ്റ് മെഡിക്കൽ ബോർഡിൻറെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എൻഐവി പൂനയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ജനിതക പരിശോധന നടത്തും.”

22ന് പുലർച്ചെ യുഎഇയിൽ നിന്നും ഇദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തി. അതിന് ശേഷം വീട്ടിലാണ് ഉണ്ടായിരുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 27ന് പുലർച്ചെയാണ് ഇദ്ദേഹം അഡ്മിറ്റായത്. നില പെട്ടെന്ന് ഗുരുതരമാകുകയായിരുന്നു. മങ്കിപോക്സ് ആണെന്ന 19ന് ദുബായിൽ നടത്തിയ പരിശോധന ഫലം 30നാണ് ബന്ധുക്കൾ ആശുപത്രിയെ അറിയിക്കുന്നത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ഗുരുതരാവസ്ഥയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group