
അജ്മീർ: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിക്ക് വീഡിയോ കോള്‍ വന്നതില്‍ അന്വേഷണം തുടങ്ങി.
ചോദ്യപേപ്പർ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 30,000 രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ അജ്മീർ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്.
മുൻ ഡിഎവി കോളജ് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റും എബിവിപി നേതാവുമായ കൃഷ്ണ സിങ് ഠാക്കൂർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പരാതി പ്രകാരം, ഞായറാഴ്ച നീറ്റ് പരീക്ഷ എഴുതാനിരുന്ന ഡിഎവി കോളജിലെ ഒന്നാം വർഷ വിദ്യാർഥിക്കാണ് അപരിചിതമായ നമ്പരില്‍ നിന്നും കോള്‍ വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ പക്കല്‍ നീറ്റ് ചോദ്യപേപ്പർ ഉണ്ടെന്നും പരീക്ഷക്ക് മുമ്പ് ഇത് നല്‍കാമെന്നുമാണ് വിളിച്ചയാള്‍ അവകാശപ്പെട്ടത്. വിദ്യാർഥി തെളിവ് ആവശ്യപ്പെട്ടപ്പോള്‍, ഇയാള്‍ വീഡിയോ കോളിലൂടെ ചോദ്യപേപ്പർ കാണിച്ചു കൊടുക്കുകയായിരുന്നു.
തുടർന്ന് ഇതേ നമ്പറില്‍ നിന്ന് കൃഷ്ണ സിങ് ഠാക്കൂറിനും കോള്‍ ലഭിച്ചു. 30,000 രൂപ നല്‍കിയാല്‍ ചോദ്യപേപ്പർ കൈമാറാമെന്ന് അറിയിച്ച തട്ടിപ്പുകാരൻ പണം അയക്കാനായി ഒരു ഓണ്‍ലൈൻ പേയ്മെന്റ് നമ്പറും നല്‍കി. ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത ഠാക്കൂർ ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്.
പരാതി ലഭിച്ചതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അഡീഷണല്‍ എസ്പി ഹിമാൻഷു ജാഗിദ് സ്ഥിരീകരിച്ചു. വിളിച്ചയാളെ കണ്ടെത്താനും വീഡിയോ കോളില്‍ കാണിച്ച ചോദ്യപേപ്പറിന്റെ വിശ്വാസ്യത പരിശോധിക്കാനുമുള്ള ശ്രമങ്ങള്‍ ഊർജിതമായി നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ ഭയപ്പെടുത്തി പണം തട്ടാനുള്ള ഒരു വ്യാജ ശ്രമം മാത്രമാകാം ഇതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.







