
കോട്ടയം: വരാനിരിക്കുന്ന നിയമസഭയിൽ ക്യാപ്റ്റൻ ഇക്കുറിയും പിണറായി വിജയൻ തന്നെ. പ്രായത്തിൽ മൂപ്പൻ പിണറായി (80). പ്രായം കവിഞ്ഞെന്ന പേരില്‍ അമ്പലപ്പുഴയില്‍ സിപിഎം മാറ്റിനിർത്തിയിരുന്ന ജി. സുധാകരന് തലയെടുപ്പോടെ യുഡിഎഫ് നിരയില്‍ ഇക്കുറി നിയമസഭയില്‍ തിരികെയെത്തുന്നത് 79-ാം വയസിൽ
സിപിഎമ്മുമായി കലഹിച്ച് ഇടതുകോട്ട വിട്ട് യുഡിഎഫ് പിന്തുണയോടെ തളിപ്പറമ്പില്‍ ജയിച്ച ടി.കെ. ഗോവിന്ദനു പ്രായം 75. രക്തസാക്ഷിഫണ്ട് തട്ടിപ്പ് ആരോപണത്തിനു പിന്നാലെ സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയില്‍ അട്ടിമറിവിജയം നേടിയിരിക്കുന്നത് 74-ാം വയസിലാണ്.
യുഡിഎഫ് നിരയില്‍ പ്രായത്തില്‍ കാരണവര്‍ കോട്ടയത്തു വിജയച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്-77 വയസ്. ഇക്കുറി 74കാര്‍ പലരുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മങ്കടയിലെ മഞ്ഞളാംകുഴി അലി, മുസ്ലിം ലീഗിന്റെ അമരക്കാരന് മലപ്പുറത്ത് ഭൂരിപക്ഷത്തില്‍ സര്‍വകാല റിക്കാര്‍ഡ് കുറിച്ച പി.കെ. കുഞ്ഞാലിക്കുട്ടി, ഷൊര്‍ണൂരില്‍നിന്നുള്ള കെ. മമ്മിക്കുട്ടി, മലമ്പുഴയില്‍ വിജയിച്ച എ. പ്രഭാകരന്, നെയ്യാറ്റിന്‍കരയില്‍നിന്നുള്ള എന്‍. ശക്തന് എന്നിവരെല്ലാം 74കാരാണ്.
പേരാവൂരിന്റെ എംഎല്‍എയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് 73കാരനാണ്. കുന്നംകുളത്തു വിജയിച്ച എ.സി. മൊയ്തീനും മണലൂരില്‍ വിജയിച്ച പ്രഫ. സി. രവീന്ദ്രനാഥും 70കാരാണ്.
പുതിയ സഭയില്‍ ജൂണിയേഴ്സ് രണ്ടു പേരുണ്ട്. ആലപ്പുഴയില്‍ വിജയിച്ച എ.ഡി. തോമസിനും ബാലുശേരിയില്‍നിന്നുള്ള വി.ടി. സൂരജിനും 30 വയസ്.
നാദാപുരത്ത് വിജയിച്ച കെ.എം. അഭിജിത് (32), പേരാമ്പ്ര നേടിയ ഫാത്തിമ തഹ്ലിയ (34) താനൂര്‍ നേടിയ പി.കെ. നവാസ് (35), ആറന്മുള പിടിച്ച അബിന്‍ വര്‍ക്കി (36), കല്യാശേരിയില്‍ വിജയിച്ച എം. വിജിന് (36), മാവേലിക്കര നേടിയ എം.എസ്. അരുണ്‍കുമാര്‍ (37), കൊടുങ്ങല്ലൂര്‍ എംഎല്‍എ ഒ.ജെ. ജനീഷ് (38), വാമനപുരത്ത് വിജയിച്ച സുധീര്‍ഷ പാലോട് (38), ഇരവിപുരത്ത് വിജയിച്ച വിഷ്ണു മോഹന്‍ (39) എന്നിവരാണ് നാല്പത് വയസില്‍ താഴെയുള്ളവര്‍.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉറ്റുനോക്കുന്ന പറവൂര്‍ എംഎല്‍എ വി.ഡി. സതീശന് 62 വയസ്. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല 69 കാരനാണ്.
എംഎല്എയല്ലെങ്കിലും മുഖ്യമന്ത്രിപദവിയിലേക്ക് പരിഗണിച്ചേക്കാവുന്ന കെ.സി. വേണുഗോപാല്‍ എംപിക്ക് 63 വയസ്.
തൃക്കാക്കരയിൽ വിജയിച്ച ഉമാ തോമസാണ് വനിതാ നിരയിലെ സീനിയര്‍-60 വയസ്.
അന്പതിന് മുകളില്‍ പ്രായമുള്ള വനിതകളില്‍ അരൂരില്‍ ജയിച്ച ഷാനിമോള്‍ ഉസ്മാന് (59), ആറ്റിങ്ങല്‍ എംല്‍എ ഒ.എസ്. അംബിക (59), വടകരയില്‍ രണ്ടാമൂഴം ജയിച്ച കെ.കെ. രമ (56) എന്നിവരുണ്ട്. കൊല്ലത്തുനിന്നുള്ള ബിന്ദു കൃഷ്ണ, കൊങ്ങാട് വിജയിച്ച കെ.എ. തുളസി, നാട്ടികയില്‍ വിജയിച്ച ഗീത ഗോപി എന്നിവര്‍ 53 കാരാണ്.







