
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിൻ രാജിന്‍റെ മരണത്തില്‍ പ്രതികളായ ഡോ.റാമും ഡോ.സംഗീതയും ഇടക്കാല ജാമ്യഹർജി നല്‍കി.
മുൻകൂർ ജാമ്യഹർജി തലശ്ശേരി കോടതിയില്‍ നേരത്തെ നല്‍കിയിരുന്നു. നിതിന്‍റെ മരണത്തില്‍ പങ്കില്ലെന്നാണ് ഹർജിയില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം സംഭവത്തില്‍ അധ്യാപകരായ എം കെ റാം, ഡോ സംഗീത എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.
ഇവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതില്‍ സംശയം ഇല്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സ്വന്തം അധ്യാപകരില്‍ നിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് മരണത്തിന് രണ്ടു ദിവസം മുമ്പ് ആയിരുന്നു.
കണ്ണൂർ ഡെന്റല്‍ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരം വേട്ടയാടി. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങള്‍ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു.
നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റല്‍ കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാല്‍ നടപടി നേരിടുമെന്നാണ് ആശങ്ക.
കഴിഞ്ഞവർഷം വിദ്യാർത്ഥികളുടെ പരാതിയില്‍ ഡോക്ടർ എം കെ റാം സസ്പെൻഷനിലായിരുന്നു. ആരോപണ വിധേയരായ ഡോക്ടർ എം കെ റാമിന്റെയും ഡോക്ടർ സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇരുവർക്കും നോട്ടീസ് നല്‍കി വിളിച്ചുവരുത്തും.



