
കണ്ണൂർ: മരിച്ച നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റല്‍ കോളേജിലെത്തി.
നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്. എന്നാല്‍, കോളേജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്തു.
മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛൻ്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു.
നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേര്‍ന്നാണ് ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്.

