
ആലപ്പുഴ: വയോധികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ കല്ലറ തുറന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയാണ് തുറന്നത്.
ചെങ്ങന്നൂർ സ്വദേശിയായ യേശുദാസന്റെ (74) മൃതദേഹമാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഇക്കഴിഞ്ഞ മാർച്ച് 20നാണ് യേശുദാസൻ മരിച്ചത്. പിന്നീട് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പ്രവാസിയായ മരുമകള്‍ ലീന പരാതി നല്‍കുകയായിരുന്നു.
മരണസമയത്ത് യേശുദാസൻ ഛർദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്യം തന്നെയോ വിദേശത്തുള്ള മകളെയോ മറ്റ് ബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു. യേശുദാസന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഗബ്രിയേലിന്റെ പേരിലാക്കി ആധാരം രജിസ്റ്റർ ചെയ്‌ത് 90 ദിവസത്തിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ലീന ആരോപിച്ചു. മരണത്തിന് പിന്നാലെ ഗബ്രിയേല്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തില്‍ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവർ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുജോലിക്കാരി ഉണ്ടാക്കിയ കേക്ക് കഴിച്ചശേഷമാണ് യേശുദാസൻ അവശനിലയിലായതെന്നും മരുമകള്‍ ആരോപിച്ചു. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവർ പറയുന്നു.



