
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നാഥനില്ലാത്ത അവസ്ഥയില്‍, കുത്തഴിഞ്ഞ നിലയിലെന്ന് എ എ റഹീം എം പി പറഞ്ഞു. നഗരസഭ ഭരണം പിടിച്ചതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അയച്ച വാട്സ്‌ആപ്പ് സന്ദേശം ആർ ശ്രീലേഖ പുറത്തുവിട്ട സംഭവത്തിലും അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ആർ ശ്രീലങ്കയ്ക്ക് ഇതുവരെയും ഐപിഎസ് ഹാങ്ങോവർ വിട്ടുമാറിയിട്ടില്ല. ബിജെപി ശ്രീലേഖയെ നിലക്ക് നിർത്തണം. നിയമപരമായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുമേല്‍ അനാവശ്യ സമ്മർദ്ദം ചെലുത്തരുത്. വിയോജിപ്പ് മാന്യമായി രേഖപ്പെടുത്തുന്നതില്‍ പ്രശ്നമില്ല, എന്നാല്‍ ഇത് ഭീഷണിയുടെ സ്വരമെന്നും റഹീം കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർ ശ്രീലേഖയ്ക്ക് വ്യക്തിത്വ പ്രശ്നം ഉണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ സ്വകാര്യ ചാറ്റാണ് ആർ ശ്രീലേഖ പുറത്തുവിട്ടത്. മറ്റേയാളുടെ അനുമതിയില്ലാതെ ഏകപക്ഷീയമായി ഇതെങ്ങനെ പുറത്തു വിടും. എതിർപക്ഷത്ത് നില്‍ക്കുന്ന ആളുടെ അനുമതിയില്ലാതെ സ്വകാര്യ ചാറ്റ് പുറത്തുവിടുന്നതില്‍ ധാർമികതയുടെ പ്രശ്നമില്ലെന്നും എ എ റഹീം വ്യക്തമാക്കി
കമ്മീഷണറെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു ആർ ശ്രീലേഖ. കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ താൻ ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനുള്ള നീക്കം ആയിരുന്നു ശ്രീലേഖയുടേത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് തീട്ടൂരം ഇറക്കാൻ ആർ ശ്രീലേഖയ്ക്ക് ഒരു അധികാരവുമില്ല.
ബിജെപിയുടെ പൊതുവായ രാഷ്ട്രീയ സംസ്കാരമാണ് വെളിവാകുന്നത്. ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണം. പൊലീസ് ഉദ്യോഗസ്ഥർക്ക് മേല്‍ തീട്ടൂരമിറക്കാൻ ബിജെപി നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നാഥനില്ലാത്ത അവസ്ഥയില്‍. കുത്തഴിഞ്ഞ നിലയില്‍. നഗരസഭ ഭരണം പിടിച്ചതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നു. നെട്ടയത്തേത് ഉണ്ടായത് ഏകപക്ഷീയമായ ആക്രമണം. മാധ്യമ പ്രവർത്തകരോടക്കം ആക്രമിക്കപ്പെട്ടു. നഗരഭരണത്തിന്റെ ബലത്തില്‍ ഒരു ഭാഗം ബിജെപി നടത്തുന്ന അഴിഞ്ഞാട്ടമെന്നും എ എ റഹീം വ്യക്തമാക്കി.



