
കണ്ണൂർ : ആലക്കോട് നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭർത്താവിനെയും ഭർതൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകള്‍ ഡെല്‍ന(23)യാണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്ബില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്.
ഒരാഴ്ച മുൻപാണ് ഡെല്‍നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഭർത്താവിനും ഭർതൃമാതാവിനും എതിരെ ഗാർഹികപീഡനം, സ്ത്രീധനപീഡനം എന്നിവ ചുമത്തി കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുമാസം മുൻപായിരുന്നു ഡെൽനയുടെയും സനൂപിന്റെയും വിവാഹം. വിവാഹശേഷം ഭർതൃ വീട്ടുകാർ 80 പവൻ സ്വർണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാൻ നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും ഇതുകാരണം ഡെല്‍ന ജീവനൊടുക്കിയെന്നുമാണ് മാതാപിതാക്കളുടെ പരാതി.
വിഷം കഴിച്ച ശേഷം ഡെല്‍ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്ട്രേറ്റ് ഡെല്‍നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴായി പോലീസ് ഡെല്‍നയുടെ വീട്ടുകാരില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. ഇതിനെത്തുടർന്ന് സനൂപിനും സോളിക്കുമെതിരേ നേരത്തേ കേസെടുത്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഡെല്‍ന മരിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചേർക്കുകയായിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമാദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.







