
ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ വിദ്യാഭ്യാസ മന്ത്രാലയ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും വിവിധ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
നീറ്റ് പരീക്ഷ ക്രമക്കേടില്‍ വന്‍ ഗൂഢാലോചന നടന്നതായി അന്വേഷണ ഏജൻസികള്‍ കണ്ടെത്തി. നാസിക്കില്‍നിന്ന് ആരംഭിച്ച ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായാണ് വിവരം. മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പറുകളാണ് ചോര്‍ന്നത്. പരീക്ഷാ നടപടികളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അതേസമയം, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അഡ്വ. ഹാരിസ് ബീരാന്‍ എംപി കത്തയച്ചു. 22.7 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി തന്നെ അപകടത്തിലാക്കിയ സംഭവമാണിതെന്ന് അദ്ദേഹം ആരോപിച്ചു. എന്‍.ടി.എയുടെ വിശ്വാസ്യത പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ഉടന്‍ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







