ഇപിക്കെതിരെ നടപടിയില്ല ; ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇപിക്കെതിരെ നടപടിയില്ല ; ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്‍ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി.

കൂടിക്കാഴ്ച വിവാദത്തില്‍ ഇപി ജയരാജനെതിരെ ഉയരുന്നത് കള്ളപ്രചാരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കണ്ടാല്‍ പ്രത്യയശാസ്ത്ര ബോധം തകരുമെന്നത് പൈങ്കിളി സങ്കല്‍പ്പമാണ്. കമ്യൂണിസ്റ്റ് വിരോധമാണ് ആരോപണത്തിന് പിന്നിലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ബിജെപി നേതാവിനെ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് നേരില്‍ കണ്ടതുമായി ബന്ധപ്പെട്ട കാര്യം ജയരാജന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്.

അതുള്‍പ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല കേരളത്തിലുടനീളം നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദര്‍ഭങ്ങളിലായി നാം കാണാറുണ്ട്. സംസാരിക്കാറുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോള്‍ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവര്‍ഗ പ്രസ്ഥാാനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് നാട്ടിലെ പ്രധാന മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

വാര്‍ത്തകള്‍ സന്നിവേശിപ്പിക്കുന്നതില്‍, അത് പ്രചരിപ്പിക്കുന്നതില്‍ എല്ലാം ആസൂത്രിതമായ ഗൂഢാലോചനകള്‍ നടന്നു. അതിശക്തമായ കമ്യൂണിസ്റ്റ് വിരോധം ജയരാജനെതിരെ ഉണ്ടായി. ഇത്തരം തെറ്റായ നിലപാടുകളെയും സമീപനങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. അത്തരം നടപടികള്‍ക്ക് ജയരാജനെ പാര്‍ട്ടി ചുമതലപ്പെടുത്തിയതായി എംവി ഗോവിന്ദന്‍ പറഞ്ഞു.

ദല്ലാള്‍ നന്ദകുമാറിനെപ്പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതായി ജയരാജന്‍ അറിയിച്ചിട്ടുണ്ട്. ജയരാജന്റെ തുറന്നു പറച്ചില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യില്ല. ഉള്ള കാര്യം വസ്തുതാപരമായി പറയുക മാത്രമാണ് ചെയ്തത്. സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു. കളവേ പറയാന്‍ പാടുള്ളൂ എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് എംവി ഗോവിന്ദന്‍ പറഞ്ഞു.

ജയരാജന്‍ എല്ലാം പറഞ്ഞിട്ടുണ്ട്. അത്ര നിഷ്‌കളങ്കമാണ്. കൂടിക്കാഴ്ചയുടെ പേരില്‍ ജയരാജനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കില്‍ മാത്രം പാര്‍ട്ടിയെ അറിയിച്ചാല്‍ മതിയെന്ന് ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട് ഇ പി ജയരാജന് അതൃപ്തി ഉണ്ടായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ‘ജൂനിയറോ സീനിയറോ എന്ന് നോക്കിയിട്ടല്ല പാര്‍ട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നതെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.