മുട്ടത്തോട് ചതിച്ചു; ഭക്ഷണപ്രിയനായ കള്ളൻ ഒടുവിൽ അകത്തായി

മുട്ടത്തോട് ചതിച്ചു; ഭക്ഷണപ്രിയനായ കള്ളൻ ഒടുവിൽ അകത്തായി

സ്വന്തം ലേഖകൻ
പത്തനംതിട്ട: മോഷണത്തിനായി കയറിയ വീട്ടിൽ നിന്നും പൊട്ടിച്ച് അകത്താക്കിയ മുട്ട കള്ളനെ ചതിച്ചു. മുട്ടയിൽ പതിഞ്ഞ വിരലടയാളത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കള്ളനെ അകത്താക്കി.
പത്തനംതിട്ടയിൽ നിന്നുമാണ് കള്ളനെ പിടിച്ച പൊലീസിന്റെ പുതിയ ടെക്‌നിക് പുറത്തു വന്നിരിക്കുന്നത്. പത്തനംതിട്ട പൊലീസ് തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇത് പുറത്തു വിട്ടത്.
മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളം പത്തനംതിട്ട ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ കണ്ടുപിടിക്കുകയും തുടർന്ന് മോഷണം നടത്തിയത് ഫക്രുദ്ദീൻ ആണെന്ന് തിരിച്ചറിയുകയും ആയിരുന്നു. ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവമായ നേട്ടമാണെന്ന് പോലീസ് വാർത്താ കുറിപ്പിൽ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു..
മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളത്തിലൂടെ
കുടുങ്ങിയത് വൻ മോഷ്ടാവ്.
ഓർമയില്ലേ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളൻ കഥാപാത്രത്തെ…
വീടുകളിൽ മോഷ്ടിക്കാൻ കയറുമ്‌ബോൾ അവിടെ ആഹാരം പാചകം ചെയ്തു കഴിക്കുന്ന പ്രത്യേക ശൈലി പുലർത്തുന്ന മോഷ്ടാവാണ് ‘ചെപ്പടിവിദ്യ’ എന്ന സിനിമയിലെ കള്ളൻ അച്ചു.
അടുത്തിടെ പത്തനംതിട്ട ഇലന്തൂരിലെ ഹോട്ടലിൽ മോഷണത്തിനിടെ ഇത് പോലെ മുട്ട പൊട്ടിച്ച് കുടിച്ച മോഷ്ടാവിന് കിട്ടിയത് മുട്ടൻ പണിയാണ്. മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളമാണ് വൻ മോഷ്ടാവിനെ കുടുക്കിയത്.
പത്തനംതിട്ട ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടിൽ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടർന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവമായ നേട്ടമാണ്.
പത്തനംതിട്ട, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീൻ മുപ്പതോളം കേസുകളിലെ പ്രതിയാണ്.
മോഷ്ടിക്കുന്ന പണം കള്ളു കുടിക്കാനും ധൂർത്തിടിക്കാനുമാണ് ഇയാൾ ചെലവഴിക്കുന്നത്.
പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ടെസ്റ്റർ ഇന്സ്പെകക്ടർ വി. ബിജുലാലിന്റെ നേതൃത്വത്തിൽ ഫിംഗർപ്രിന്റ് എക്‌സ്‌പേർട്ടുമാരായ ശ്രീജ, ഷൈലജ, എ.എസ്.ഐ മോഹൻ, സിവിൽ പോലിസ് ഓഫീസർമാരായ വിനോദ്, ശ്രീജിത്ത്,  ഫോട്ടോഗ്രാഫർ ജയദേവ് കുമാർ കൂടാതെ റാന്നി ഇൻസ്പെ ക്ടർ വിപിൻ ഗോപിനാഥും ഉൾപ്പെട്ട ശാസ്ത്രീയ കുറ്റാന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.