നെടുംകുന്നം സ്വദേശിയായ യുവാവിനെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമം; കേസിൽ സഹോദരങ്ങളായ രണ്ടുപേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു  

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പാലമറ്റം ഭാഗത്ത് ചൂരപ്പാടിയിൽ വീട്ടിൽ ( ആലപ്പുഴ നീലംപേരൂർ കരുനാട്ടുവാലഭാഗത്ത് വാടകയ്ക്ക് താമസം ) അനൂപ് എന്ന് വിളിക്കുന്ന ജിതിൻ സി.എസ് (24), ഇയാളുടെ സഹോദരൻ മനു എന്നു വിളിക്കുന്ന ജിഷ്ണു സി.എസ് (27) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഒക്ടോബർ 31-ആം തീയതി രാത്രി 7 മണിയോടുകൂടി മാടപ്പള്ളി മാനില പള്ളിക്ക് സമീപം വച്ച് നെടുംകുന്നം സ്വദേശിയായ യുവാവിനെ ബൈക്കിലെത്തി വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഇരുവരും ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇവർ ബൈക്കിൽ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.

ജിതിന് തിരുവല്ല, കൈനടി എന്നീ സ്റ്റേഷനുകളിലും ജിഷ്ണുവിന് തൃക്കൊടിത്താനം, പുളിങ്കുന്ന്, കൈനടി, തിരുവല്ല എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, സി.പി.ഓ മാരായ അനീഷ് ജോൺ, സെൽവൻ, അരുൺ, മണികണ്ഠൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.