Spread the love

തിരുവനന്തപുരം: വലിയവരുടെ ലോകത്തെ സ്ഥലംമാറ്റങ്ങളും ഭരണമാറ്റങ്ങളും ഒരു കൊച്ചുപെണ്‍കുട്ടിയുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് എട്ടാം ക്ലാസുകാരി കല്ലൂസിന്റെ ഈ കത്ത്.
കല്ലൂസ് എന്ന് പറഞ്ഞാല്‍ പെട്ടെന്ന് മനസ്സിലാവണമെന്നില്ല, മുഴുവൻ പേര് ദേവാംഗന. തിരുവനന്തപുരം വിളപ്പില്‍‌ശാല ശാന്തിനികേതൻ സ്കൂളിലെ എട്ടാം ക്ലാസുകാരിയായ കല്ലൂവിന് ഒരു വലിയ പരാതിയുണ്ട്, ആ പരാതി മറ്റാരോടുമല്ല, സാക്ഷാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ്.

video
play-sharp-fill

വ്യവസായ വകുപ്പിലെ ജീവനക്കാരാണ് കല്ലൂസിന്റെ അച്ഛനും അമ്മയും. അച്ഛൻ സീനിയർ സൂപ്രണ്ടായും അമ്മ കോപ്പറേറ്റീവ് ഇൻസ്പെക്ടറായും സേവനമനുഷ്ഠിക്കുന്നു. ഇരുവരുടെയും മിശ്രവിവാഹമായിരുന്നു. സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഈ കൊച്ചുകുടുംബത്തിന്റെ സമാധാനമാണ് അടുത്ത കാലത്തുണ്ടായ സ്ഥലംമാറ്റങ്ങളോടെ നഷ്ടമായത്.

ഭരണമാറ്റം ഉണ്ടായതോടെ, അച്ഛന് വീടിനടുത്തേക്ക് ലഭിക്കേണ്ടിയിരുന്ന ട്രാൻസ്ഫർ ആനുകൂല്യങ്ങള്‍ നഷ്ടമാവുകയും പ്രമോഷനോടെ അദ്ദേഹത്തിന് കാസർഗോഡേക്ക് മാറേണ്ടി വരികയും ചെയ്തു. ഇതിന് പിന്നാലെ അമ്മയ്ക്ക് കുറച്ചകലെ കായംകുളത്തേക്കും സ്ഥലംമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ കാസർഗോഡും അമ്മ കായംകുളത്തുമായതോടെ, വെറും 12 വയസ്സ് മാത്രം പ്രായമുള്ള കല്ലൂസ് വീട്ടില്‍ ഒറ്റപ്പെടുന്ന അവസ്ഥയിലായി. അമ്മയെയും അച്ഛനെയും പിരിഞ്ഞ് നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഈ കൊച്ചുമിടുക്കിക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തന്റെ വിഷമം ആരോട് പറയണമെന്നറിയാതെ ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ അവള്‍ ചിറ്റയോട് മുഖ്യമന്ത്രിയുടെ മേല്‍വിലാസം ചോദിച്ചു വാങ്ങി. തന്റെ സങ്കടങ്ങളെല്ലാം ഒരു കത്തിലാക്കി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ് ഇപ്പോള്‍ കല്ലൂസ്.

തനിക്ക് എന്നും കൂട്ടിരിക്കാൻ, തന്നെ നോക്കാൻ അമ്മയെയോ അച്ഛനെയോ അരികിലേക്ക് തിരികെ എത്തിക്കണമെന്നാണ് കല്ലൂവിന്റെ ആഗ്രഹം. മുഖ്യമന്ത്രി തന്റെ കത്ത് വായിച്ചുനോക്കി ഉചിതമായ പരിഹാരം കാണുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് ഈ എട്ടാം ക്ലാസുകാരിയുടെ കാത്തിരിപ്പ്. ഒരു കുഞ്ഞിന്റെ സങ്കടത്തിന് മുന്നില്‍ അധികാരികളുടെ മനസ്സ് അലിയുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.