മുക്കം ഇരട്ടക്കൊലപാതകം : ഇസ്മയിലിനെ കൊന്നശേഷം കുളിമുറിയിലെത്തിച്ച്  വെട്ടിനുറുക്കി ;തെളിവെടുപ്പിൽ ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതി

മുക്കം ഇരട്ടക്കൊലപാതകം : ഇസ്മയിലിനെ കൊന്നശേഷം കുളിമുറിയിലെത്തിച്ച് വെട്ടിനുറുക്കി ;തെളിവെടുപ്പിൽ ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കൂടത്തായിക്ക് ശേഷം കേരള ജനതയെ ഞെട്ടിച്ച മുക്കം ഇരട്ട കൊലപാതക കേസിൽ പൊലീസ് സംഭവസ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. ഒരു ഭാവവ്യത്യാസവുമില്ലാതെ മുക്കം ഇരട്ടക്കൊലക്കേസ് പ്രതി ബിർജു.

മുക്കം വെസ്റ്റ് മണാശ്ശേരി സൗപർണികയിൽ ജയവല്ലി, വണ്ടൂർ പുതിയാത്ത് സ്വദേശി ഇസ്മായിൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മരിച്ച ജയവല്ലിയുടെ മകൻ ബിർജുവിനെ കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയൊടൊപ്പമുളള തെളിവെടുപ്പ് അറിഞ്ഞ് ജനം പ്രദേശത്ത് തടിച്ചുകൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്മായിലിനെ വെട്ടിനുറുക്കിയ കുളിമുറിയിൽ പൊലീസിനൊപ്പം ബിർജു ഒരിക്കൽകൂടി എത്തിയപ്പോൾ ആ മുഖത്ത് ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ എല്ലാം വളരെ കൃത്യമായിത്തന്നെ വിവരിച്ചുകൊടുത്തു.

ആദ്യം അമ്മ ജയവല്ലിയെ കഴുത്തുഞെരിച്ചു കൊന്ന കട്ടിൽ, പിന്നെ ഇതേ കട്ടിലിൽവെച്ച് ഇസ്മായിലിനെ കൊന്നശേഷം വലിച്ചിഴച്ച് തൊട്ടടുത്ത കുളിമുറിയിൽ എത്തിച്ച് വെട്ടിനുറുക്കിയ സ്ഥലം എന്നിങ്ങനെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെല്ലാം പ്രതി പൊലീസിനെ കാണിച്ചു കൊടുത്തു.

നാലര മണിക്കൂർ നീണ്ടുനിന്ന തെളിവെടുപ്പിൽ അമ്മയെ കെട്ടിത്തൂക്കിയ ഭാഗവും വീടും പരിസരവുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനോയിയുടെ നേതൃത്വത്തിൽ പരിശോധിച്ചു.

നിരവധി രേഖകൾ പിടിച്ചെടുത്തതായും വിവരമുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ തള്ളിയ ഭാഗങ്ങൾ അടക്കം മൂന്നിടത്ത് ഇനിയും തെളിവെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഇത് വരുംദിവസങ്ങളിലും തുടരും. കൊല്ലപ്പെട്ട ഇസ്മായിലിന്റെ കൈകളും തലയും കഴുത്തിന് കീഴ്‌പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്.

കാലുകൾ എവിടെ കളഞ്ഞുവെന്ന കാര്യവും ബിർജുവിനോട് ചോദിച്ചറിയേണ്ടതുണ്ട്. ഇസ്മായിലിന്റെ ശരീരഭാഗങ്ങൾ സർജിക്കൽ ബ്ലെയ്ഡുകൊണ്ട് പല കഷ്ണങ്ങളാക്കി മുറിച്ചാണ് ബിർജു പലയിടങ്ങളിലായി തള്ളിയത്. ഇതിന് പുറമെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാൻ ബിർജുവിന്റെ ഭാര്യയെ നോട്ടീസ് അയച്ചു വിളിച്ചുവരുത്തി ചോദ്യംചെയ്യാനും ധാരണയായിട്ടുണ്ട്.

അമ്മ ജയവല്ലിയുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി അമ്മയെ കൊലപ്പെടുത്താൻ ഇസ്മായിലിനെ ഏൽപിച്ച ബിർജു, ഈ കൊലപാതകത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കം ഇസ്മായിലിനെ കൊലപ്പെടുത്തുന്നതിലേക്ക് എത്തുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു കേസിൽ പ്രതിയായ ഇസ്മായിലിന്റെ വിരലടയാളം പൊലീസിന്റെ കയ്യിലുണ്ടായിരുന്നു. ഇതാണ് മൃതദേഹം തിരിച്ചറിയുന്നതിലേക്കും ജയവല്ലിയുടെ കൊലപാതകം തെളിയുന്നതിലേക്കും നയിച്ചത്.