മാട്രിമോണി സൈറ്റിലൂടെ യുവതിയെ കബളിപ്പിച്ച് പണം തട്ടിയ ത്രിപുര സ്വദേശികൾ അറസ്റ്റിൽ; സമൂഹ മാധ്യമങ്ങൾ വഴി വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാട്രിമോണിയല്‍ വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യുവതിയെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ ത്രിപുര സ്വദേശികളെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍-ലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് 22,75,000/- രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് ത്രിപുരയിലെ തെലിയമുറ എന്ന സ്ഥലത്തുനിന്നും പിടികൂടിയത്.
വെബ്‌സൈറ്റിലെ വിവരങ്ങള്‍ ശേഖരിച്ച പ്രതികള്‍ യുവതിയെ വാട്സാപ്പ് വഴി ബന്ധപ്പെടുകയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഡോക്ടറാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വിവാഹലോചന നടത്തി പ്രണയത്തിലാകുകയും, തുടര്‍ന്നു യുവതിയുടെ പേരില്‍ വിദേശത്ത് ബിസിനസ്സ് ആരംഭിക്കാം എന്നു പറഞ്ഞ് യുവതിയുടെ പക്കല്‍ നിന്നും ഇരുപത്തിരണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി കരസ്ഥമാക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹ ആലോചനകള്‍ ക്ഷണിച്ച് പരസ്യം നല്‍കുന്ന യുവതികളുടെ പ്രൊഫൈല്‍ പരിശോധിച്ച് വ്യക്തിഗത വിവരങ്ങല്‍ കരസ്ഥമാക്കി അവരുമായി നവമാധ്യമങ്ങളിലൂടെ സംവദിച്ച് വിശ്വാസത്തിലെടുത്ത് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ അസ്സിഃ കമ്മീഷണര്‍ പി. പി. കരുണാകന്റെ മേല്‍നോട്ടത്തില്‍, ഇന്‍സ്പെക്ടര്‍ പി. ബി. വിനോദ്കുമാര്‍, എസ്.ഐ കെ.എന്‍.ബിജുലാല്‍, എസ്.സി.പി.ഒമാരായ ബെന്നി. ബി, അനീഷ്. റ്റി എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ത്രിപുരയില്‍ നിന്നും പിടികൂടാന്‍ കഴിഞ്ഞത്.
മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പങ്കാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ (പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്)
നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വെബ്സൈറ്റ് വ്യാജമാണോ അല്ലയോ എന്ന് വക്തമായതിനു ശേഷം മാത്രം മുന്നോട്ടു പോകുക.
സൈറ്റില്‍ കണ്ടെത്തിയ വ്യക്തിയുടെ വിവരങ്ങള്‍ വിശദമായി അന്വേഷിച്ച് അറിഞ്ഞതിനുശേഷം മാത്രം നിങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കുക.
ഇത്തരം വെബ്സൈറ്റുകളില്‍ സ്വകാര്യവിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.
സാമ്ബത്തിക സഹായം ആവശ്യപെടുകയാണെങ്കില്‍ ചതിക്കുഴിയാണെന്ന് മനസിലാക്കുക.
വിദേശത്തുള്ള ബന്ധങ്ങളാണെങ്കില്‍ അവരെ നേരില്‍കണ്ട് അന്വേഷിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുക. വീഡിയോകോളിങ്ങിലൂടെ നിങ്ങളെ കാണണമെന്ന് ആവശ്യപെടുകയാണെങ്കില്‍ ശ്രദ്ധിക്കുക, അത് പലതരം ചതികള്‍ക്കും കാരണമാകും.
തുടക്കത്തില്‍ തന്നെ നിങ്ങളുടെ സാമ്ബത്തിക സ്ഥിതികള്‍ അന്വേഷിക്കുക, പെട്ടന്ന് സ്നേഹം പ്രകടിപ്പിക്കുക, പല നമ്ബരുകളും ഉപയോഗിച്ച് കോള്‍ചെയ്യുക, എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നവരെ കൂടുതലായി അന്വേഷിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഒരാളുടേയും സോഷ്യല്‍മീഡിയ പ്രൊഫൈല്‍ കണ്ട് അയാളെകുറിച്ച് വിലയിരുത്തരുത്. വിവേകപൂര്‍വ്വമായ അന്വേഷണത്തിലൂടെ മാത്രം നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തുക.