
പശ്ചിമ ബംഗാളിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ എൽഡിഎഫിനോ യുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത സാഹചര്യമാണെന്നും എൽഡിഎഫും യുഡിഎഫും കേരളത്തിൽ പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ടിഎംസി ബംഗാളിനെ പിന്നോട്ടടിച്ചു. ബംഗാൾ മാറ്റത്തിന് തയാറാകണം. തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ബിജെപി ധവളപത്രം പുറത്തിറക്കും. സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്ത ഇടങ്ങളിലെല്ലാം ബിജെപി വൻ വിജയം നേടി. ബംഗാൾ മാറ്റത്തിന് തയ്യാറാണെന്നും ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരത്തിലേക്ക് എത്തിക്കുമെന്ന് ബിജെപി ദൃഢനിശ്ചയം ചെയ്തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടിഎംസി സർക്കാരിന്റെ പദ്ധതികൾ ബിജെപി നിർത്തലാക്കില്ല, മറിച്ച് അവരുടെ അഴിമതി അവസാനിപ്പിക്കും. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പിലാക്കും. നുഴഞ്ഞുകയറ്റക്കാർ ബാഗുകൾ പായ്ക്ക് ചെയ്യു. പോകാൻ സമയമായി. നുഴഞ്ഞുകയറ്റക്കാരെ സഹായിച്ചവരെ വെറുതെ വിടില്ല. അഴിമതിയും, ക്രമസമാധാന നിലയെ കുറിച്ചും ധവള പത്രം പുറത്തിറക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.






