പരീക്ഷയ്ക്കു ശേഷം ആ ഒൻപതാം ക്ലാസുകാർ പോയത് എവിടേയ്ക്ക്; ദേവനന്ദയുടെ ദുരൂഹ തിരോധാനത്തിന്റെ ഞെട്ടൽ മാറും മുൻപ് കാണക്കാരിയിൽ നിന്നും കാണാതായത് മൂന്നു വിദ്യാർത്ഥികളെ; അന്വേഷണം ഊർജിതമാക്കി പൊലീസ്

പരീക്ഷയ്ക്കു ശേഷം ആ ഒൻപതാം ക്ലാസുകാർ പോയത് എവിടേയ്ക്ക്; ദേവനന്ദയുടെ ദുരൂഹ തിരോധാനത്തിന്റെ ഞെട്ടൽ മാറും മുൻപ് കാണക്കാരിയിൽ നിന്നും കാണാതായത് മൂന്നു വിദ്യാർത്ഥികളെ; അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലത്തെ കൊച്ചു പെൺകുട്ടി ദേവനന്ദയുടെ ദുരൂഹ തിരോധാനത്തിന്റെ കഥ അവസാനിക്കും മുൻപ് കോട്ടയത്ത് മറ്റൊരു ഞെട്ടിക്കുന്ന തിരോധാനം കൂടി. ദേവനന്ദയെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ വിറങ്ങലിച്ച ശരീരം ലഭിച്ചതിന്റെ ഞെട്ടലിലാണ് നാടും വീടും. ഇതിനിടെയാണ് കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാണക്കാരിയിൽ നിന്നും മൂന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായിരിക്കുന്നത്.

കാണക്കാരി ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വെമ്പള്ളി അരവിന്ദമന്ദിരത്തിൽ ജയകുമാറിന്റെ മകൻ ശ്രീരാജ് എം.എ (14), കാണക്കാരി ഓലയ്ക്കൽ ബാബുവിന്റെ മകൻ സനു ബാബു (14), പട്ടിത്താനം രാമനാട്ട് നവാസിന്റെ മകൻ അൻസിൽ എൻ (14) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ച മുതൽ കാണാതായത്. സംഭവത്തിൽ ദുരൂഹത ഉടലെടുത്തതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് മൂന്നു പേരും. തിങ്കളാഴ്ച പരീക്ഷയ്ക്കു ശേഷം വിദ്യാർത്ഥികൾ 11.30 ഓടെയാണ് സ്‌കൂളിൽ നിന്നും പുറത്തിറങ്ങിയത്. സ്‌കൂളിൽ നിന്നും ഇറങ്ങിയ കുട്ടികൾ, വൈകിട്ട് നാലു മണിയായിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന്, വീട്ടുകാർ അന്വേഷണവുമായി രംഗത്തിറങ്ങുകയായിരുന്നു.

ഇതിനിടെ സനുവിന്റെ ഇരട്ടസഹോദരനും ഇതേ സ്‌കൂളിലെ വിദ്യാർത്ഥിയുമായ സുനു പതിവുപോലെ വീട്ടിൽ എത്തിയിരുന്നു. നാല് മണിയായിട്ടും മറ്റു മൂന്നു പേരെയും കാണാതെ വന്നതോടെയാണ് കുട്ടികളുടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചത്. ഇളം നീല ഷർട്ടും നീല പാന്റുമാണ് കാണാതാകുമ്പോൾ മൂന്നു പേരും ധരിച്ചിരുന്നത്. സ്‌കൂൾ യൂണിഫോമിന് സമാനമാണ് മൂന്നു പേരുടെയും വേഷമം.

കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കുറവിലങ്ങാട് പൊലീസ് കുട്ടികളുടെ ചിത്രം സഹിതം ജില്ലയിലെയും ജില്ലാ അതിർത്തികളിലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും സന്ദേശം അയച്ചിട്ടുണ്ട്.

മൂന്നു പേരെയും ഏറ്റുമാനൂർ മഹാദേവക്ഷേത്ര പരിസരത്ത് ഉത്സവപ്പറമ്പിൽ കണ്ടതായി ഇതിനിടെ വിവരം ലഭിച്ചിരുന്നു. തുടർന്നു, പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.