
ഏറ്റുമാനൂർ: കണ്ണിൽ മുളകു സ്പ്രേ അടിച്ച ശേഷം അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണം തട്ടാൻ ശ്രമം. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു.
തവളക്കുഴിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന ബിഹാർ സ്വദേശികളായ 3 നിർമാണത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുത്തേറ്റ അതിഥിത്തൊഴിലാളി സച്ചിനെ(35) ഏറ്റുമാനൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 7ന് തവളക്കുഴി ജംക്‌ഷനു സമീപത്തെ വിജനമായ സ്ഥലത്തായിരുന്നു ആക്രമണം. നടുവിനു താഴെയാണ് കുത്തേറ്റത്. 6 കുത്തിക്കെട്ടുകൾ ഉണ്ട്. മുറിവ് ആഴത്തിലുള്ളതല്ല. മുൻപരിചയമില്ലാത്ത 6 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരിലെ മാർക്കറ്റിൽനിന്നു മീൻ വാങ്ങി മടങ്ങുകയായിരുന്നു തൊഴിലാളികൾ. തവളക്കുഴി എത്തിയപ്പോൾ അക്രമിസംഘം തടഞ്ഞു നിർത്തുകയും പണവും മൊബൈൽ ഫോണും നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിഷേധിച്ചപ്പോഴാണ് അക്രമികൾ കണ്ണിൽ സ്പ്രേ അടിച്ചത്. തുടർന്ന് മൂവരെയും റോഡിലൂടെ വലിച്ചിഴച്ച് മർദിക്കാൻ ശ്രമിച്ചുവെന്നും പറയുന്നു. ഇതിനിടയിലാണ് സച്ചിനു കുത്തേറ്റത്.







