Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഏറ്റുമാനൂർ: എംജി സര്‍വകലാശാലയില്‍നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരെന്ന് സര്‍വകലാശാല കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ തുടരണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റന്‍റ് രജിസ്ട്രാര്‍ സെബാസ്റ്റ്യൻ പി. ജോസഫ്, സെക്‌ഷൻ ഓഫീസര്‍ മനോജ് തോമസ് എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡോ.എ.കെ. ബാലകൃഷ്ണൻ നമ്ബ്യാരും ജസ്റ്റിസ് ഡോ. കൗസറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങള്‍ക്ക് നോട്ടീസ് നല്‍കി ക്രോസ് വിസ്താരത്തിന് അവസരം നല്‍കാതെയാണ് തെളിവെടുപ്പ് നടത്തിയതെന്നും ഇത് സര്‍വകലാശാല ചട്ടങ്ങളുടെയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം ശരിവച്ച കോടതി ഇപ്പോഴുള്ള ശിക്ഷാ നടപടിയെ ഷോക്കോസ് നോട്ടീസ് ആയി പരിഗണിക്കാനും നിര്‍ദേശിച്ചു.

ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷിതത്വത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടി മാത്രമാണ് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചതെന്ന യൂണിവേഴ്സിറ്റി അഭിഭാഷകന്‍റെ വിശദീകരണം കോടതി രേഖപ്പെടുത്തി.

കഴിഞ്ഞ ജൂണ്‍ 15നാണ് പിജി, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ ഫോര്‍മാറ്റുകള്‍ നഷ്ടപ്പെട്ട വിവരം സെക്‌ഷൻ ഓഫീസര്‍ കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് മോഷണം പോയ വിവരം റിപ്പോര്‍ട്ട് ചെയ്ത സെക്‌ഷൻ ഓഫീസര്‍ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റോഡിയൻ എന്ന കാരണം ഉന്നയിച്ച്‌ സസ്പെൻഡ് ചെയ്ത സര്‍വകലാശാലയുടെ നടപടി വിവാദമായിരുന്നു.

ഇതു സംബന്ധിച്ച്‌ ഗാന്ധിനഗര്‍ പോലീസിന്‍റെ അന്വേഷണം തുടരുകയാണ്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകൻ ജോര്‍ജ് പൂന്തോട്ടവും സര്‍വകലാശാലയ്ക്കു വേണ്ടി സ്റ്റാൻഡിംഗ് കോണ്‍സല്‍ അഡ്വ. സുരിൻ ജോര്‍ജും ഹാജരായി.