video
play-sharp-fill

മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിഷേധിച്ചു; ചികിത്സാച്ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃകോടതി

മതിയായ കാരണമില്ലാതെ മെഡിസെപ്പ് ക്ലെയിം നിഷേധിച്ചു; ചികിത്സാച്ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃകോടതി

Spread the love

കോട്ടയം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യപരിരക്ഷാ പോളസിയായ മെഡിസെപ്പില്‍ നിന്ന് മതിയായ കാരണമില്ലാതെ ക്ളെയിം നിഷേധിച്ചെന്ന പരാതിയില്‍ പലിശയടക്കം ചികിത്സാച്ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ ഉത്തരവിട്ടു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍.

ഹൃദ്രോഗത്തിനു ചികിത്സയിലിരിക്കേ മരിച്ച അമയന്നൂര്‍ സ്വദേശിയും റിട്ട. അധ്യാപകനുമായ ഇ.കെ ഉമ്മന്റെ ഭാര്യ ശോശാമ്മ നല്‍കിയ പരാതിയിലാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കും മെഡിസെപ്പ് അധികൃതര്‍ക്കും നിര്‍ദേശം. വര്‍ഷങ്ങളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന അമയന്നൂര്‍ സ്വദേശി ഇ.കെ ഉമ്മനെ നെഞ്ചുവേദനയെത്തുടര്‍ന്ന് 2002 ജൂലൈ 29ന് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിശോധനയില്‍ കോവിഡ് ബാധിതനാണെന്നും കണ്ടെത്തി.

2022 ഓഗസ്റ്റ് 21ന് ഉമ്മന്‍ മരിച്ചു. കോവിഡ് ബാധിതനായിരുന്നുവെങ്കിലും മരണകാരണം ഹൃദ്രോഗമാണെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്നു.
ചികിത്സാച്ചെലവിനായി ശോശാമ്മ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍ നിരസിച്ചതോടെയാണു പരാതിയുമായി ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും തെളിവുകളും അവലോകനം ചെയ്ത കമ്മിഷന്‍ മെഡിസെപ് ആരോഗ്യപരിരക്ഷ പദ്ധതിയില്‍ നിലവിലുള്ള രോഗങ്ങള്‍ ഒഴിവാക്കിയിട്ടില്ലായെന്നു നിരീക്ഷിച്ചു. മെഡിസെപ്പില്‍ സര്‍ക്കാര്‍ അംഗീകരിച്ച ആശുപത്രികളില്‍ സൗജന്യചികിത്സയും പട്ടികയില്‍പ്പെടുത്തിയിട്ടില്ലാത്ത ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കു ചെലവാകുന്ന തുക തിരിച്ചുനല്‍കുന്നതിനും വ്യവസ്ഥ ഉണ്ട്.

പോളിസിയില്‍ എമര്‍ജന്‍സി കെയര്‍ എന്നു പറഞ്ഞിരിക്കുന്നത് പെട്ടെന്നുള്ള ഗുരുതരമായതും അപകടകരവുമായ സംഭവവും ഉടനടി നടപടി ആവശ്യമായ സാഹചര്യവുമാണ്. ഹൃദ്രോഗിക്ക് ഓരോ പ്രാവശ്യത്തെ വേദനയും അസ്വസ്ഥതയും വൈദ്യസഹായം ആവശ്യപ്പെടുന്ന അടിയന്തര സാഹചര്യമാണ്.

പരാതിക്കാരന്റെ അവകാശവാദം സാധുവായ കാരണങ്ങളൊന്നും ഇല്ലാതെയാണ് നിരസിച്ചതെന്ന് കമ്മീഷന്‍ കണ്ടെത്തി ഇന്‍ഷുറന്‍സ് ചെയ്തയാളെ സാധുവല്ലാത്ത കാരണങ്ങളാല്‍ നിരാകരിക്കുന്നത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്.

മെഡിസെപ്പില്‍ എന്റോള്‍ ചെയ്ത് ആരോഗ്യ പരിരക്ഷ എടുക്കുമ്പോള്‍ ശരിയായ രീതിയിലുള്ള ക്ലെയിം സെറ്റില്‍മെന്റ് നടക്കുമെന്ന് ഉറപ്പു വരുത്തേണ്ടതും മെഡിസെപ് വഴി നല്‍കുന്ന ആനുകൂല്യം വസ്തുതാപരമല്ലാത്ത കാരണങ്ങളാല്‍ ഇന്‍ഷുറന്‍സ് കമ്പനി നിരസിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടതും മെഡിസെപ് അധികൃതരുടെ ഉത്തരവാദിത്വമാണ്.

പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം അടിസ്ഥാനപരമല്ലാത്ത കാരണങ്ങളാല്‍ നിരസിക്കുന്നില്ലായെന്ന് ഉറപ്പുവരുത്താത്ത മെഡിസെപ് അധികൃതര്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവാദി ആണെന്ന് കമ്മിഷന്‍ കണ്ടെത്തി. ചികിത്സയ്ക്ക് ചിലവായ 2,59,820/ രൂപ ഒമ്ബതു ശതമാനം പലിശയോടെനല്‍കണമെന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥയ്ക്ക് 20,000/ നഷ്ടപരിഹാരവും കോടതിച്ചിലവായി 5000/ രൂപയും ഇന്‍ഷുറന്‍സ് കമ്പനിയും മെഡിസെപ് അധികൃതരും ചേര്‍ന്നു നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.