മെഡിക്കൽ റെപ്പാകാൻ  ഓൺലൈൻവഴി പരസ്യം: അഭിമുഖത്തിന് എത്തിയ യുവാക്കളോട് കൊവിഡ് ടെസ്റ്റ് നടത്താനെന്ന പേരിൽ പണം തട്ടിച്ച യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി

മെഡിക്കൽ റെപ്പാകാൻ ഓൺലൈൻവഴി പരസ്യം: അഭിമുഖത്തിന് എത്തിയ യുവാക്കളോട് കൊവിഡ് ടെസ്റ്റ് നടത്താനെന്ന പേരിൽ പണം തട്ടിച്ച യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ റെപ്പാകാൻ അവസരമുണ്ടെന്ന് പരസ്യം നൽകിയ ശേഷം യുവാക്കളെ വിളിച്ചു വരുത്തി കൊവിഡ് ടെസ്റ്റിനു വേണ്ടിയെന്ന പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. മലപ്പുറം മഞ്ചേരി ചേലാത്തടത്തിൽ അബ്ദുൾ സലാമിനെ(30)യാണ് വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ റെപ്പാകാൻ യുവാക്കളെ തിരഞ്ഞെടുക്കുന്നതായി ഒ.എൽ.എക്‌സിൽ സലാം പരസ്യം നൽകിയിരുന്നു. ഇതിനു പിന്നാലെ ഹോട്ടൽ ഐഡയിൽ റൂമും എടുത്തു. ഇവിടെ അഭിമുഖത്തിനായി എത്താനാണ് യുവാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അനുസരിച്ചു കഴിഞ്ഞ ദിവസം എത്തിയ യുവാക്കളിൽ നിന്നും 1500 രൂപ കൊവിഡ് ടെസ്റ്റിന് എന്ന പേരിൽ ഈടാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സലാം സ്ഥലത്ത് എത്തിയിരുന്നില്ല. പകരം മൊബൈൽ ഫോൺ വഴിയാണ് ഇയാൾ ഉദ്യോഗാർത്ഥികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നത്. ഇത് അനുസരിച്ച് ഇവിടെ എത്തിയ യുവാക്കളോട് സലാം കൊവിഡ് ടെസ്റ്റിനുള്ള പണം അക്കൗണ്ടിൽ ഇടാൻ നിർദേശിച്ചു. ഇത്തരത്തിൽ പണം ഇട്ടപ്പോൾ ഉടൻ തന്നെ സലാം അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തു.

പണം നഷ്ടമായ യുവാക്കളിൽ ചിലർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെയും, ഡിവൈ.എസ്.പി എം.അനിൽകുമാറിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നു, എസ്.ഐ റിൻസ് എം.തോമസ്, എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.ജെ സജീവ്, സി.സുദീപ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ആർ ബൈജു, വിഷ്ണുവിജയദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയായിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ ടി.ബി ജംഗ്ഷനു സമീപത്തെ എ.ടി.എം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്നു കണ്ടെത്തി. തുടർന്നു, പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ ലോഡ്ജിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.