
കൊല്ലം: സ്‌കൂളുകളിലെയും കോളേജുകളിലെയും പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പ്പന നടത്തിയിരുന്നയാള്‍ കൊല്ലത്ത് പിടിയില്‍.
സ്‌കൂട്ടറില്‍ വില്പനയ്ക്കെത്തിച്ച 7.120 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി ഷാനെ (32) യാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ ഡാൻസാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇടക്കുളങ്ങര ഉണ്ണീരയ്യത്ത് കാവിന് സമീപം നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 7.120 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിച്ച് താമസിച്ചിരുന്ന ഇയാളുടെ വീട്ടില്‍ സ്ത്രീകളും സ്‌കൂള്‍-കോളേജ് വിദ്യാർത്ഥികളും ഇടക്കിടക്ക് വന്ന് പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വില്പനയുടെ രീതി പോലീസ് മനസിലാക്കിയത്. രാത്രി കാലങ്ങളിലാണ് സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് വില്‍പ്പന. ഇത് മനസിലാക്കിയ പോലീസ് 13-ന് രാത്രി 10:15 മണിയോടെ നടത്തിയ രഹസ്യ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.
എഞ്ചിനിയറിംഗ് കോളേജുകളിലേയും സ്‌കൂളുകളിലേയും വിദ്യാർത്ഥിനികള്‍ ഉള്‍പ്പടെയുള്ളവരാണ് ഇയാളുടെ പ്രധാന ഇടപാടുകാർ. എംഡിഎംഎ വില്‍പ്പനയിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭം കൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു പ്രതി.
അറസ്റ്റിലായ ഷാനെതിരെ മുൻപും ലഹരിമരുന്ന് കേസുകളുണ്ട്. മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. സംസ്ഥാന വ്യാപകമായി സർക്കാർ നടപ്പിലാക്കിവരുന്ന ലഹരി വിരുദ്ധ നടപടിയായ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് പരിധിയില്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.







