
ദാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഇന്ത്യ എ-ശ്രീലങ്ക എ മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍വെച്ച് ശ്രീലങ്കൻ താരങ്ങളുമായി കൈയ്യാങ്കളിയിലേര്‍പ്പെട്ട സംഭവത്തില്‍ കൗമാര താരം വൈഭവ് സൂര്യവംശിക്കെതിരെ നടപടിയെടുക്കേണ്ടെന്ന് ബിസിസിഐ തീരുമാനം.
എന്നാല്‍, വൈഭവിനെ നിരന്തരം അധിക്ഷേപിക്കുകയും തർക്കത്തിന് കാരണക്കാരനാകുകയും ചെയ്ത ലങ്കൻ താരം വിഷേൻ ഹാലംബാഗെയ്ക്കെതിരെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കർശന നടപടിയെടുത്തുവെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച ദാംബുള്ളയില്‍ നടന്ന മത്സരത്തില്‍ സൂപ്പർ ഓവറില്‍ ഇന്ത്യ എ ടീം തോറ്റതിന് തൊട്ടുപിന്നാലെയായിരുന്നു ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ മൈതാനത്ത് കടുത്ത വാക്പോരിലും കൈയ്യാങ്കളിയിലും ഏര്‍പ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരശേഷം 15-കാരനായ വൈഭവ് സൂര്യവംശി എതിര്‍ താരവുമായി കൈയാങ്കളിക്ക് മുതിർന്നതിനാല്‍ ബിസിസിഐ കൗമാര താരത്തിന് കാരണംകാണിക്കല്‍ നോട്ടീസോ മുന്നറിയിപ്പോ നല്‍കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പൂർണ്ണമായി തള്ളി.
കളിക്കാർ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കട്ടെ എന്നാണ് ബിസിസിഐ നിലപാട്. മറ്റ് ബാഹ്യവിഷയങ്ങളിലേക്ക് അവരുടെ ശ്രദ്ധ നഷ്ടപ്പെടുത്താൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ദേവ്ജിത് സൈക്കിയയുടെ പ്രതികരണം.







