അറസ്റ്റിലായ യുവാക്കളുടെയും മാവോയിസ്റ്റുകളുടെയും കൈയിലുണ്ടായിരുന്നത് ഒരേ രേഖകൾ തന്നെയെന്ന് പൊലീസ്
പാലക്കാട്: അട്ടപ്പാടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും കണ്ടെത്തിയ അതേ രേഖകൾ തന്നെയാണ് പന്നിയങ്കര സംഭവത്തിൽ പൊലീസ് പിടിയിലായ അലൻ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് പൊലീസ്.
മഞ്ചിക്കണ്ടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും പെൻഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് നേരെത്തെ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ഇവയിലുള്ള രേഖകളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു.
പെൻഡ്രൈവിലെ ലഘുലേഖകൾ പരിശോധിച്ചപ്പോൾ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ രേഖകൾ കണ്ടെത്തിയത്.
ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയ അതേ രേഖകൾ തന്നെയാണ് പന്നിയങ്കര കേസിൽ പിടിയിലായ അലന്റെയും താഹയുടെയും വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഈ ലഘുലേഖകളുടെ തെലുങ്ക്, ഹിന്ദി പരിഭാഷകളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പുറമെ അറസ്റ്റിലായ താഹയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില കണക്കുകളും കിട്ടിയിട്ടുണ്ട്. നിരോധിത സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയമാണ് പൊലീസ് പങ്കുവയ്ക്കുന്നത്. കൂടാതെ കാട്ടിനുള്ളിൽ സായുധ പ്രവർത്തനം നടത്തുന്ന മാവോയിസ്റ്റുകളുടെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന കണ്ണികളാണ് ഇവരെന്നും പൊലീസ് കരുതുന്നു.