മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

സ്വന്തം ലേഖകൻ
മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയിൽനിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന്  പുറപ്പെട്ടു. അമയന്നുർ ഒറവയ്ക്കൽ കുറിയാക്കോസ് മാണിയുടെ ഭവനാങ്കണത്തിൽനിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകംപടിയോടെ ഘോഷയാത്രയായി പള്ളിയിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്കും താഴത്തെ പള്ളിക്കും മൂന്നുതവണ വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി. തുടർന്ന് കൊടിമരത്തിൽ വയോജനസംഘത്തിലെ മുതിർന്ന അംഗം കൊടികെട്ടി.
കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തി നടന്ന പ്രാർഥനയെതുടർന്ന് കൊടിമരം ഉയർത്തി.  ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്‌കോപ്പ, സഹവികാരിമാരും വൈദീകരും സഹകാർമികത്വം വഹിച്ചു. ട്രസ്റ്റിമാരായ സി.പി. ഫിലിപ്, സാബു ഏബ്രഹാം, രജ്ഞിത് മാത്യു സെക്രട്ടറി വി.വി. ജോയ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന്‌ െവെകുന്നേരം ആറുമണിയോടെ കൽക്കുരിശിനു സമീപം കൊടിമരം ഉയർത്തിയ ശേഷം കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടിയേറ്റി.