തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല: സിനിമക്കാർക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമ ഷൂട്ടിങ് ചിത്രീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തുമെന്ന് സിനിമ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് സജി ചെറിയാൻ പറഞ്ഞു. ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവർത്തകർക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ല. ടി.പി.ആർ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകൾ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ചെറിയാൻ വ്യക്തമാക്കി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരുന്ന സാഹചര്യത്തിൽ സിനിമാ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റുകയാണെന്ന് കാട്ടി സർക്കാരിന് സംഘടനകൾ കത്തും നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗുകൾ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.