അപായപ്പെടുത്തുമെന്ന് കാണിച്ചു നിരവധി ഭീഷണി കത്തുകൾ; വെള്ളത്തൂവലിനു സമീപം നിര്‍ത്തിയിട്ടിരുന്ന എം എം മണിയുടെ കാറിൽ ബൈക്ക് വന്നിടിച്ചു; മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചു കയറി; തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ; എം എം മണിക്ക് നേരെ ഉണ്ടാകുന്ന അപകടങ്ങളിൽ ദുരൂഹത; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: അപായപ്പെടുത്തുമെന്ന് കാണിച്ചു മുന്‍ മന്ത്രി എം എം മണിക്ക് അടുത്തിടെ ലഭിച്ചത് നിരവധി ഭീഷണി കത്തുകളാണ്. അടുത്തിടെ തുടര്‍ച്ചയായി മണിയെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന അപകടങ്ങള്‍ കൂടിയായപ്പോള്‍ പൊലീസിനും സംശയം അപകടങ്ങൾ കരുതിക്കൂട്ടിയുള്ളതാണോയെന്ന്. അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
അപായപ്പെടുത്തുമെന്ന ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ തിങ്കളാഴ്ച വെള്ളത്തൂവലിനു സമീപം മണിയുടെ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് എതിരെ വന്ന ബൈക്ക് ഇടിച്ചുകയറിയത്. അബദ്ധത്തിലുണ്ടായ അപകടമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മണിയുടെ കാറിനു കേടു പറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്തയിടെ മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചു കയറിയിരുന്നു. മന്ത്രിയായിരിക്കെ മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിപ്പോയ സംഭവവുമുണ്ടായിരുന്നു.
അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം ഭീഷണിക്കത്തുകളും ഈയിടെ അദ്ദേഹത്തിനു ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി മണി അപകടത്തില്‍ പെടുന്നതും.
അടുത്തിടെയാണ് അഞ്ചേരി ബേബി വധക്കേസില്‍ മണിയെ കുറ്റവിമുക്തനാക്കിയത്. എം എം മണിയുടെ വിടുതല്‍ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷന്‍സ് കോടതിയെ മണി വിടുതല്‍ ഹര്‍ജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.
ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീല്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്.
മണിയെ കൂടാതെ ഒ ജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികള്‍. 2012 മെയില്‍ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്.ഇടുക്കിയിലെ വീട്ടില്‍ നിന്നും ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മണിക്കും കൂട്ടുപ്രതികള്‍ക്കും 46 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു.
ജയില്‍ മോചിതനായി പുറത്തു വന്ന ശേഷം മണി വിടുതല്‍ ഹര്‍ജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്.