
തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ രേഷ് ബാബുവിന്‍റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജയില്‍ വകുപ്പ് മേധാവിയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാധാരണ ജയിലിലേക്ക് അയച്ചതില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് കമ്മീഷൻ ഇടപെടല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബുവാണ് കഴിഞ്ഞ മാസം 26-ന് ജയിലില്‍ കുഴഞ്ഞുവീണത്. തുടർന്ന് ജയില്‍ അധികൃതർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയോടെയാണ് ഇയാള്‍ മരിച്ചത്. മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു.
മുഖത്ത് മർദനമേറ്റതിന്‍റെ പാടുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മെയ് 18-നാണ് പിടിച്ചുപറി കേസില്‍ രേഷ് ബാബു ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.







