ലൈസൻസില്ലാത്ത മക്കളുടെ ആഡംബരം ഇനി വീട്ടിൽ മതി: ലൈസൻസില്ലാതെ മക്കൾ വണ്ടിയോടിച്ചാൽ മാതാപിതാക്കൾ അഴിക്കുള്ളിലാകും: പ്രായപൂർത്തിയാകാത്ത മക്കളെ വണ്ടിയോടിച്ച് പിടിച്ചാൽ മാതാപിതാക്കൾക്ക് മൂന്നു വർഷം തടവ്; മോട്ടോർ വാഹന വകുപ്പ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കി

ലൈസൻസില്ലാത്ത മക്കളുടെ ആഡംബരം ഇനി വീട്ടിൽ മതി: ലൈസൻസില്ലാതെ മക്കൾ വണ്ടിയോടിച്ചാൽ മാതാപിതാക്കൾ അഴിക്കുള്ളിലാകും: പ്രായപൂർത്തിയാകാത്ത മക്കളെ വണ്ടിയോടിച്ച് പിടിച്ചാൽ മാതാപിതാക്കൾക്ക് മൂന്നു വർഷം തടവ്; മോട്ടോർ വാഹന വകുപ്പ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കി

സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ലൈസൻസില്ലാത്ത മക്കൾ ഇനി വാഹനം ഓടിച്ച് പൊലീസ് പിടിയിലായാൽ മാതാപിതാക്കൾ അകത്താകും. കേന്ദ്ര സർക്കാർ പാസാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമപ്രകാരമാണ് ലൈസൻസില്ലാത്ത മക്കൾ വാഹനം ഓടിച്ച് പിടിയിലായാൽ മാതാപിതാക്കൾ അകത്താകുന്നത്. മക്കൾ വാഹനം ഓടിക്കുന്നത് അഭിമാനമായും ആർഭാടമായും കണക്കാക്കുന്ന മാതാപിതാക്കൾക്കുള്ള വലിയ തിരിച്ചടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന നിയമം. നേരത്തെ ലോക്‌സഭ പാസാക്കിയ മോട്ടോർ വാഹന നിയമഭേദഗതി ബിൽ, രാജ്യസഭയും അംഗീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ഇത് അടക്കമുള്ള വകുപ്പുകളിൽ ശിക്ഷ ഉറപ്പാക്കിയത്.
പതിനെട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുമ്പോൾ ഇതിന്റെ ഉത്തരവാദിത്വം വാഹനത്തിന്റെ രജിസ്‌റ്റേഡ് ഉടമയ്ക്കാണ്. ഈ സാഹചര്യത്തിൽ ലൈസൻസില്ലാത്ത ആളുകൾക്ക് വാഹനം നൽകുന്നത് ആരാണോ അയാളും അപകടത്തിൽ പ്രതിയാകും. പ്രായപൂർത്തിയാകാത്ത ആളുകൾ ലൈസൻസില്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ മാതാപിതാക്കളോ അല്ലെങ്കിൽ രജിസ്‌ട്രേഡ് ഉടമ ആരാണോ അയാളാവും പ്രതി. ഇവർക്ക് മൂന്നു വർഷം വരെ കഠിന തടവും ശുപാർശ ചെയ്യുന്നുണ്ട്.
ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ പിഴ അയ്യായിരം രൂപയാണെന്ന് മോട്ടോർ വാഹന വകുപ്പിലെ പുതിയ നിയമം ശുപാർശ ചെയ്യുന്നു. മദ്യപിച്ച് വാഹനം ഓടിച്ചാൽ പതിനായിരം രൂപയാണ് പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.
വാഹനാപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയിരിക്കുന്നത്. രാഷ്ട്രപതി കൂടി ഒപ്പിട്ടാൽ ബിൽ നിയമമായി പ്രാബല്യത്തിൽ വരും. ഇത് അടക്കം വിവാദമായ നിരവധി വ്യവസ്ഥകളാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ നിയമ പരിഷ്‌കരണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നത്.