പൂഞ്ഞാർ പുലി പൂച്ചയായി: ചാനലുകാർ പോലും തിരിഞ്ഞു നോക്കാതായി; ആളും പേരുമില്ലാതെ പൂഞ്ഞാറിന്റെ പി.സി ജോർജ് ഒറ്റപ്പെട്ടു; മുസ്ലീം സമുദായത്തെയും എസ്.എൻ.ഡി.പിക്കാരെയും പിണക്കിയതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തോൽവി മണത്ത ജോർജ് പ്രതിരോധത്തിൽ

പൂഞ്ഞാർ പുലി പൂച്ചയായി: ചാനലുകാർ പോലും തിരിഞ്ഞു നോക്കാതായി; ആളും പേരുമില്ലാതെ പൂഞ്ഞാറിന്റെ പി.സി ജോർജ് ഒറ്റപ്പെട്ടു; മുസ്ലീം സമുദായത്തെയും എസ്.എൻ.ഡി.പിക്കാരെയും പിണക്കിയതോടെ അടുത്ത തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ തോൽവി മണത്ത ജോർജ് പ്രതിരോധത്തിൽ

സ്വന്തം ലേഖകൻ
കോട്ടയം: ഏതാനും മാസം മുൻപ് വരെ പി.സി ജോർജിന്റെ പവർ അതിഭീകരമായിരുന്നു. ആരെയും വരച്ചവരയിൽ നിർത്തുന്ന, എല്ലാ രാഷ്ട്രീയപാർട്ടിയ്ക്കും അതീതനായി ഒറ്റയ്ക്ക് നിന്നിരുന്ന പൂഞ്ഞാർ പുലി എന്നായിരുന്നു പി.സി ജോർജിന്റെ ആരാധകർ ഇദ്ദേഹത്തെ വാഴ്ത്തിയിരുന്നത്. എന്നാൽ, ബി.ജെ.പി പാളയത്തിൽ കടന്നതോടെ ജോർജ് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. തിരിഞ്ഞ് നോക്കാൻ ആളില്ലാതെ, പടയും പേരുമില്ലാതെ ഒറ്റയ്ക്കായതോടെ ബിജെപിയും ജോർജിനെ ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയിലായി. സ്ത്രീകൾ അടക്കമുള്ളവരായിരുന്നു കഴിഞ്ഞ തവണ ജോർജിനെ ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ സഹായിച്ചത്. എന്നാൽ, ഇവരെ പോലും ജോർജ് ഇത്തവണ വെറുപ്പിച്ചിട്ടുണ്ട്. ജോർജിന്റെ ജനപിൻതുണ കുറഞ്ഞത് ചാനലുകളിലും കൃത്യമായി പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. കേരള കോൺഗ്രസിലെ അടികൊടുമ്പിരിക്കൊണ്ടിട്ടും ഇതേപ്പറ്റിയുള്ള ജോർജിന്റെ പ്രതികരണം തേടി ഒരു ചാനലുകാരനും ജോർജിനു പിന്നാലെ പോയില്ല. ജോർജിനേറ്റ ഏറ്റവും വലിയ തിരിച്ചടി കൂടിയായി ഇത്.
ജനപ്രീതിയാണ് മുന്നണികളെല്ലാം തള്ളിക്കളഞ്ഞപ്പോഴും എല്ലാവരെയും ഞെട്ടിച്ച് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ഉജ്ജ്വലമായി വിജയിച്ചു കയറാൻ ജോർജ്ജിനെ സഹായിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും ജോർജ്ജിന് അനുകൂലമായി ആളുകൾ വോട്ടു ചെയ്തതോടെ പൂഞ്ഞാർ ആശാനായി ജോർജ്ജ്. എന്നാൽ, ഇടക്കാലം കൊണ്ട് രണ്ട് മുന്നണികളിൽ എവിടെയെങ്കിലും കയറിക്കൂടാൻ വേണ്ടി ജോർജ്ജ് നടത്തിയ ശ്രമങ്ങൾ പാളിയതോടെ എൻഡിഎക്കൊപ്പം ചേർന്നിരുന്നു. അന്ന് മുതൽ ജോർജ്ജിന് കഷ്ടകാലം തുടങ്ങി എന്നു പറഞ്ഞാൽ അത് ശരിയായിരിക്കും.
ബിജെപി ബാന്ധവത്തിന്റെ പേരിൽ പി സി ജോർജ്ജിനോട് അയിത്തം പ്രഖ്യാപിച്ചിരിക്കയാണ് സ്വന്തം പാർട്ടിക്കാർ പോലും. ജോർജിനൊപ്പം അണിനിരന്ന പലരും മറുകണ്ടം ചാടിപ്പോയി. മിക്ക പഞ്ചായത്തുകളിലും ജോർജ്ജ് അനുഭാവികൾ മറുകണ്ടം ചാടുകയും ചെയ്തു. ഇതിനൊക്കെ പുറമേ മുസ്ലീങ്ങൾക്കെതിരായ പരാമർശത്തിന്റെ പേരിൽ ജോർജ്ജ് ശരിക്കും പെട്ടുപോയ അവസ്ഥയാണ് ഉണ്ടായത്. വിവാദ പ്രസ്താവനയുടെ പേരിൽ ജോർജ്ജ് മാപ്പു പറഞ്ഞെങ്കിലും ജനരോഷം അടങ്ങിയിട്ടില്ല. ഇതിന് പുറമേ ഈഴവ സമൂഹത്തെ അവഹേളിച്ചു സംസാരിച്ചു എന്ന ആരോപണത്തിലും ജോർജ്ജിനെതിരെ ജനരോഷം ഉയർന്നു.
കഴിഞ്ഞ തവണ പൂഞ്ഞാറിൽ നിന്നും വിജയിച്ചു കയറാൻ ജോർജ്ജിനെ സഹായിച്ചത് ഒരു വിഭാഗം സിപിഎം അനുഭാവികളുടെ വോട്ടു കൂടിയുണ്ടായിരുന്നു. എന്നാൽ ജോർജ്ജ് ബിജെപി പാളയത്തിലേക്ക് പോയതോടെ ഇക്കൂട്ടരും എതിരായി. ഏറ്റവും ഒടുവിൽ സിപിഎം പഞ്ചായത്ത് അംഗങ്ങൾ പോലും ജോർജ്ജിനെ പരസ്യമായി വേദിയിൽ പ്രതിരോധിക്കുന്ന അവസ്ഥ പോലുമുണ്ടായി. പാറത്തോട് ഗ്രാമപഞ്ചായത്ത് ജലനിധി ഉദ്ഘാടന വേദിയിൽ ജോർജ്ജിനെതിരെ പ്രതിഷേധിക്കുന്ന സിപിഎം പഞ്ചായത്ത് അംഗങ്ങളുടെ വീഡിയോയാണ് ഏറ്റവും ഒടുവിൽ വൈറലായി മാറിയത്. മന്ത്രിയെ മന്ത്രിയെ വേദിയിലിരുത്തിയാണ് എംഎൽഎയും പഞ്ചായത്ത് അംഗങ്ങളും തമ്മിൽ വാക്കേറ്റം നടന്നത്.
ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ സിപിഎം പഞ്ചായത്തംഗങ്ങളും തമ്മിൽ വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു. സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച പി.സി, ജോർജ് തന്റെ പ്രസംഗത്തിൽ മുൻ മന്ത്രി പി.ജെ. ജോസഫിനെ പുകഴ്ത്തിയതാണ് പ്രശ്നത്തിനു തുടക്കം. ജലനിധി കൊണ്ടുവന്നതു ജോസഫ് ആണന്നും അങ്ങനെയുള്ളയാളെ ഉദ്ഘാടന സപ്ലിമെന്റിൽ ഉൾപ്പെടുത്താതിരുന്നത് ശരിയായില്ലെന്നും പറഞ്ഞു. ഇതോടെ വേദിയുടെ പിന്നിലിരുന്ന സിപിഎം പഞ്ചായത്തംഗങ്ങളായ മാർട്ടിൻ തോമസ്, ഷാജഹാൻ എന്നിവർ ശബ്ദമുയർത്തി. ഇത് ബഹളത്തിനിടയാക്കുകയായിരുന്നു. പിന്നിട് ഇവർ എംഎൽഎ യുടെ അടുത്തേയ്ക്കു എത്തുകയും മൈക്കിൽ പിടിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
പൊതുവേ പുലിയായ ജോർജ്ജ് എലിയാകുന്ന കാഴ്ച്ചയായിരുന്നു അവിടെയും കണ്ടത്. എൻഡിഎ മുന്നണിക്കൊപ്പം പോയ ജോർജ്ജിന് കാര്യമായ നേട്ടമൊന്നും ഉണ്ടായിരുന്നില്ല. കെ എം മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പാല സീറ്റിൽ മൽസരിക്കുന്നത് ബിജെപി സ്ഥാനാർത്ഥി തന്നെയെന്ന് എൻഡിഎ സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനത്തിലും പണികിട്ടിയത് പി സി ജോർജ്. മകൻ ഷോണിന് ഒരു സീറ്റെന്ന മോഹവുമായി എൻഡിഎ പാളയത്തിലെത്തിയ പി സിക്ക് ഇത് തിരിച്ചിയായി മാറുകയായിരുന്നു. മണ്ഡലത്തിൽ ബിജെപി പ്രാഥമിക പ്രവർത്തനം പൂർത്തിയാക്കി കഴിഞ്ഞു. ബിജെപി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ജില്ലാ അധ്യക്ഷൻ എൻ ഹരി തുറന്നുപറയുകയും ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ ഹരിയായിരുന്നു പാലായിലെ സ്ഥാനാർത്ഥി. അയ്യായിരത്തിൽ നിന്ന് 25000മായി വോട്ട് കൂടിയത് ചൂണ്ടിക്കാട്ടിയാണ് സീറ്റിനായുള്ള ബിജെപിയുടെ അവകാശവാദം. 2004ൽ എൻഡിഎ സ്ഥാനാർത്ഥിയായി പി സി തോമസ് മൂവാറ്റുപുഴയിൽ മത്സരിച്ചപ്പോൾ പാലായിൽ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. എൻഡിഎയിൽ ചേർന്നതിന് പിന്നാലെ മുസ്ലിംങ്ങളെ ചീത്തപറഞ്ഞ വീഡിയോ വൈറലായതോടെ സ്വന്തം മണ്ഡലത്തിലെ അണികൾ പോലും ജോർജിനെതിരേ തിരിഞ്ഞിരുന്നു. പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞെങ്കിലും സ്വന്തം നിയോജക മണ്ഡലത്തിൽ പോലും സജീവമായ ഇടപെടലിന് പിസിക്ക് കഴിയുന്നില്ല. കല്യാണ വീട്ടിലും മരണ വീട്ടിലും മികച്ച സ്വീകരണം ലഭിച്ചിരുന്ന ജോർജ്ജിന് ഇപ്പോൾ ആ അവസ്ഥയില്ല. ചെറിയ കാര്യങ്ങൽക്ക് പോലും ജോർജ്ജിനെതിരെ നാട്ടുകാർ തിരിയുന്ന അവസ്ഥയാണുണ്ടായത്.
ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാൽ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടർത്താനുമുള്ള ശ്രമം നടക്കുന്നുവെന്നും പി സി ജോർജ് മാപ്പു പറഞ്ഞു കൊണ്ട് വ്യക്തമാക്കിയിരുന്നു. പിസിയുടെ വിവാദ പ്രസംഗത്തോടെ മുസ്ലിം നേതൃത്വം ചടങ്ങുകളിൽ പിസിയെ പങ്കെടുപ്പിക്കുന്നത് വിലക്കിയിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ നിന്ന് ബഹിഷ്‌കരിക്കാൻ പള്ളികളിൽ പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും പി സി ജോർജ് പഞ്ഞിരുന്നു. നേരത്തെ പാലാ സീറ്റിനായുള്ള അവകാശവാദം ബിജെപി നിരാകരിച്ചപ്പോൾ തന്നെ കേരള ജനപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടാനും മടിക്കില്ലെന്ന മുന്നറിയിപ്പുമായി പി സി ജോർജ് രംഗത്ത് വന്നിരുന്നു.
ഈരാറ്റുപേട്ടക്കാർക്കെതിരെ വർഗീയവാദവും തീവ്രവാദവും ആരോപിക്കുന്ന പ്രസ്തുത ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല എന്നതായിരുന്നു പി.സി ജോർജ് നിലപാട് കൈക്കൊണ്ട്. മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പി.സി ജോർജിനെതിരെ പുത്തൻപള്ളി ഇമാം നാദിർ മൗലവിയും രംഗത്തെത്തിയിരുന്നു. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണിൽ നിന്ന് പി.സി ജോർജ് കാണില്ല എന്ന് എഴുതിവച്ചോളൂ എന്നായിരുന്നു മൗലവിയുടെ വാക്കുകൾ.