അവന്റെ ആവശ്യം കഴിഞ്ഞെന്ന് നീ തിരിച്ചറിഞ്ഞില്ല: കൊല്ലും മുൻപ് അവൻ നിന്നെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും നീയത് മനസിലാക്കിയില്ലല്ലോ; അമ്പൂരിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്

അവന്റെ ആവശ്യം കഴിഞ്ഞെന്ന് നീ തിരിച്ചറിഞ്ഞില്ല: കൊല്ലും മുൻപ് അവൻ നിന്നെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും നീയത് മനസിലാക്കിയില്ലല്ലോ; അമ്പൂരിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: അമ്പൂരിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്. ഡോ.അനൂജ ജോസഫാണ് ഓരോ പെൺകുട്ടിയ്ക്കും വേണ്ടി അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയെ വിമർശിക്കുന്നത്. തന്നെ ഒഴിവാക്കുന്നവരെ തിരിച്ചറിയണമെന്നും, ആവശ്യം കഴിഞ്ഞപ്പോൾ അവന് വേണ്ടാതായി എന്നത് അവൾ തിരിച്ചറിയണമായിരുന്നുവെന്നുമാണ് അനുജ പോസ്റ്റ് ചെയ്യുന്നത്. ഓരോ പെൺകുട്ടിയ്ക്കും തിരിച്ചറിയലാകുന്നതാണ് അനുജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഡോ. അനുജ ജോസഫിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
തിരുവനന്തപുരം ജില്ലയിലെ അമ്ബൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ വേദനയോടെയായിരുന്നു.
ആറു വർഷത്തെ പ്രണയത്തിനൊടുവിൽ, കാമുകി മറ്റൊരു വിവാഹത്തിന് തനിക്കു തടസ്സമാണെന്ന ബോധോദയം ലഭിച്ച അഖിൽ പ്രണയ സമ്മാനമായി അവളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, തന്റെ വീടിന്റെ പിന്നാമ്പുറത്തു എന്നെന്നേക്കുമായി ഉറക്കി.കൂടെ അഖിലിനു സഹായഹസ്തവുമായി അപ്പനും അമ്മയും ആങ്ങളയും സുഹൃത്തുക്കളുമെല്ലാം ചേർന്ന് ആഘോഷമായി അവളെ ഈ ലോകത്തു നിന്ന് പറഞ്ഞയച്ചു.
ഈ സമയം ആ പെൺകുട്ടിയെ തിരക്കി അവളുടെ ഉറ്റവരും ബന്ധുക്കാരും നടക്കുന്നുണ്ടായിരുന്നു,മകൾ മരിച്ചതറിയാതെ.ഏതാണ്ട് ഒരു മാസത്തോളം,സത്യമെന്നതു ആർക്കും കുഴിച്ചു മൂടാനൊന്നും കഴിയില്ലാന്നു തെളിയിച്ചു കൊണ്ടു ആ കൊലപാതകം പുറംലോകമറിഞ്ഞു.ഏറെ ആശ്ചര്യം തോന്നിയത്,കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന രാഖിയുടെ കാമുകൻ അഖിൽ ഒരു പട്ടാളക്കാരനാണത്രെ.
സിനിമ സ്‌റ്റൈൽ കൊലപാതകം ആസൂത്രണം ചെയ്തപ്പോൾ ഇവനൊന്നും ബോധമില്ലായിരുന്നോ,
അവന്റെ കൂടെ ഈ പരിപാടിക്ക് ഇറങ്ങി തിരിച്ച വീട്ടുകാരെയും സമ്മതിക്കണം.
തെളിയിക്കപ്പെട്ടാൽ ലഭിക്കാനിടയുള്ള കോടതി കയറ്റവും ജയിൽവാസവും ഒക്കെ അറിയാത്ത ടീമുകളുമല്ല.അതിലുപരി ഒരു ജീവനെടുക്കാൻ ഇവർ കാണിച്ച അതിസാഹസികത,
മറ്റൊരു വീട്ടിലെ പ്രിയപെട്ടവളായിരുന്നവൾ,സ്‌നേഹിച്ചു പോയി എന്ന കാരണത്താൽ,കാമുകനെ അകമഴിഞ്ഞ് അവൾ വിശ്വസിച്ചിട്ടുണ്ടാവണം.
അവനു ആവശ്യം കഴിഞ്ഞു താല്പര്യം തീർന്ന കൗതുകവസ്തുവാണ് താനെന്ന തിരിച്ചറിവും അവൾക്കുണ്ടായില്ല,
അതാണല്ലോ അവസാനമായി അവനോടൊപ്പം കാറിൽ കയറി തന്റെ കൊലക്കളമായ അവന്റെ വീട്ടിലേക്കു യാത്ര തിരിച്ചതും,
ഇവിടെ തെറ്റും ശരിയും അവലോകനം ചെയ്യാൻ കഴിയുന്നില്ല,പ്രണയം ഏറ്റവും സുന്ദരമാന്നെന്നതിൽ തർക്കമില്ല.എന്നാൽ അതിനെ കളങ്കപ്പെടുത്തുന്ന വാർത്തകളാണ് അടുത്തിടെ ഏറെ കേൾക്കുന്നതും.
ഇന്നത്തെ കാലത്തു,പ്രണയിക്കുന്നവർക്ക് കാത്തിരിപ്പിന്റെ ആവശ്യമില്ല,എന്തും ഞൊടിയിടയിൽ ലഭ്യമാകുന്ന ഹൈടെക് പ്രണയത്തിനൊടുവിൽ ചിലർക്ക് പ്രണയം തമാശ മാത്രം,ആ തമാശ രണ്ടു പേർക്കും ഒരേ പോലെ ആസ്വദിക്കാനും തിരിച്ചറിയാനും സാധിച്ചാൽ വസ്ത്രം മാറുന്ന ലാഘവത്തോടെ അടുത്ത ഇരയെ തേടാനും അവർക്കു കഴിയും.
ഇവിടെ രാഖിക്ക് ആ തമാശ ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല,അതവളുടെ മരണത്തിലേക്കും വഴി തെളിച്ചു.
ഒരു പ്രായം കഴിഞ്ഞാൽ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉപേദശം നടത്താൻ മാതാപിതാക്കൾക്ക് കഴിയണമെന്നില്ല,അത് ചെവിക്കൊള്ളാൻ കുട്ടികൾക്കും.
നല്ലതും ചീത്തയും തിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയട്ടെ,
ആർക്കും ആരുടെയും ജീവൻ എടുക്കാനുള്ള അവകാശമില്ലെന്ന സത്യം മനസ്സിലാക്കുക,
ആരുടെയെല്ലാം കണ്ണ് മൂടികെട്ടിയാലും പ്രപഞ്ച ശക്തി എന്നുള്ളതിൽ നിന്നും രക്ഷപെടാൻ കഴിയില്ലാർക്കും എന്നതിന് തെളിവാണ് മൂടിവയ്ക്കപ്പെട്ട രാഖി യുടെ കൊലപാതകം പുറംലോകമറിഞ്ഞത്.