ഈ ക്രൂരത ജീവിച്ചിരിക്കുന്ന മാലാഖമാരോട് വേണോ..? ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണയും, അയിത്തവും

ഈ ക്രൂരത ജീവിച്ചിരിക്കുന്ന മാലാഖമാരോട് വേണോ..? ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണയും, അയിത്തവും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: നിപ്പാ ബാധിതരെ ശുശ്രൂഷിച്ച് മരണത്തിനു കീഴടങ്ങിയ മാലാഖയായ ലിനിയെ സോഷ്യൽ മീഡിയയും, സമൂഹവും ഒറ്റക്കെട്ടായി പ്രകീർത്തിക്കുമ്പോൾ ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണനയും അയിത്തവും. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്കും ജീവനക്കാർക്കുമാണ്് ഒരുകൂട്ടം മനുഷ്യർ അപ്രഖ്യാത വിലക്ക് ഏർപ്പെടുത്തിയത്. നഴ്‌സുമാർ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
രോഗം പകരുമെന്ന ഭീതിയിൽ നാട്ടുകാരും ബന്ധുക്കളുമെല്ലാം ഇവരോട് അകലം പാലിക്കുകയാണ്. ജോലി കഴിഞ്ഞു പോകുന്ന നഴ്‌സുമാരുടെ അടുത്ത് ഓട്ടോയിലിരിക്കാൻ മറ്റുയാത്രക്കാരെ വിലക്കിയതായും ഇവർ ആരോപിക്കുന്നു. നിപ ഭീഷണി നിലനിൽക്കുമ്പോഴും ജോലിക്കെത്തുന്ന ജീവനക്കാരോട് ചിലർ ക്രൂരമായി പെരുമാറുന്നതായും, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനാണോ എന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതായും ജീവനക്കാർ പറയുന്നു. ദൂരെ നിന്ന് വരുന്ന ചില ജീവനക്കാരെ വാഹനങ്ങളിൽ കയറ്റുന്നതിന് പോലും ബുദ്ധിമുട്ട് കാണിക്കുന്നതായും ജീവനക്കാർ ആരോപിക്കുന്നുണ്ട്
ബസിലും ഓട്ടോറിക്ഷയിലും പോലും ഇവർക്ക് അയിത്തം കൽപ്പിച്ചതോടെ ഇക്കാര്യം സൂചിപ്പിച്ച് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. വേദനിപ്പിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലും അല്ലാതെയും ആളുകളിൽ ഉണ്ടായിട്ടുള്ള തെറ്റിധാരണയും ഭയവുമാണ് ഇത്തരം ഒരു സമീപനത്തിന് കാരണം എന്നാണ് വിലയിരുത്തൽ. ഇത് തടയാൻ ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗം പടരാതിരിക്കാൻ മുൻ കരുതൽ ആവശ്യമാണെങ്കിലും അനാവശ്യമായി ഭയപ്പെടുന്നവർ ധാരാളമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി വരുന്ന തെറ്റായ സന്ദേശങ്ങളും ഇതിന് കാരണമാണ്. മൃതദേഹത്തിൽ നിന്ന് പോലും വൈറസ് ബാധ പടരാമെന്ന സാഹചര്യവും ആളുകളെ വെറുതെ ഭയപ്പെടുത്തുന്നുണ്ട്.