ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.
ഇടത് സഹയാത്രികനായ ലെനിൻ രാജേന്ദ്രൻ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് മൂന്ന് മാസമായി അപ്പോളോ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു കരൾ മാറ്റ ശസ്ത്രക്രിയ. ഇത് വിജയകരമായിരുന്നില്ല. ഇന്ന് രാത്രിയാണ് മരണം സംഭവിച്ചത്. ലെനിൻ രാജേന്ദ്രന്റെ മൃതദേഹം ചൊവ്വാഴ്ച അതിരാവിലെ തിരുവനന്തപുരത്ത് എത്തിക്കും. തുടർന്ന പൊതുദർശനത്തിനു ശേഷം മൃതദേഹം സ്വദേശമായ ഊരൂട്ടമ്പലത്ത് സംസ്‌കാരം നടത്തും. സിപിഎം നേതൃത്വവുമായി ചർച്ച ചെയ്താകും സംസ്‌കാര ചടങ്ങുകളിൽ കുടുംബ തീരുമാനം എടുക്കുക.
ജനപ്രിയ ചിത്രങ്ങളുടെ രീതികളും മൂല്യമുള്ള ചിത്രങ്ങളുടെ സംവിധായകനായിരുന്നു ലെനിൻ രാജേന്ദ്രൻ. തിരുവനന്തപുരത്തെ ഊരൂട്ടമ്പലമാണ് സ്വദേശം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനാണ്. തന്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിക്കുന്നു.

1985 ൽ ഇറങ്ങിയ ‘മീനമാസത്തിലെ സൂര്യൻ’ എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രൻ. പത്തൊമ്ബതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ ‘സ്വാതിതിരുന്നാൾ’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസ നേടി. 1992 ൽ സംവിധാനം ചെയ്ത ‘ദൈവത്തിന്റെ വികൃതികൾ’ എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമലാ സുറയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ ‘മഴ’ എന്ന ചിത്ര. 2003 ലെ ‘അന്യർ’ എന്ന ചിത്രവും ഏറെ ശ്രദ്ധനേടി. 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിൽ മികച്ച ചിത്രം, സംവിധായകൻ, നിർമ്മാതാവ് എന്നീ പുരസ്‌കാരങ്ങൾ നേടിയത് ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികൾ എന്ന സിനമയാണ്. 1996 ലെ മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രമായി കുലം തെരഞ്ഞെടുക്കപ്പെട്ടു. ആ ചുവന്ന കാലത്തിന്റെ ഓർമ്മക്ക്, അന്യർ, മഴ എന്നിവയാണ് പ്രധാന കൃതികൾ.

പി എ ബക്കറിന്റെ സഹായി എന്ന നിലയിലുള്ള ആദ്യകാലചിത്രങ്ങൾ, സ്വതന്ത്രസംവിധായകനായി ആദ്യം ചെയ്ത വേനൽ ,ചില്ല് തുടങ്ങിയ ചിത്രങ്ങൾ, 1940 കളിലെ ജന്മിത്വ വിരുദ്ധപ്രസ്ഥാനം മുൻനിർത്തി ചെയ്ത മീനമാസത്തിലെ സൂര്യൻ ,എം മുകുന്ദന്റെ നോവലിനെയും മാധവിക്കുട്ടിയുടെ കഥയെയും അധികരിച്ചു നിർമ്മിച്ച ദൈവത്തിന്റെ വികൃതികളും മഴയും, സംഗീതജ്ഞനായ തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാളിന്റെ ജീവിതകഥ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സിനിമാനിലപാടിന്റെ സ്ഥിരത വ്യക്തമാണ്.

ലെനിൻ രാജേന്ദ്രന്റെ ചിത്രങ്ങൾ

വേനൽ (1981)
ചില്ല് (1982)
പ്രേം നസീറിനെ കാണ്മാനില്ല (1983)
മീനമാസത്തിലെ സൂര്യൻ (1985)
മഴക്കാല മേഘം (1985)
സ്വാതി തിരുന്നാൾ (1987)
പുരാവൃത്തം (1988)
വചനം (1989)
ദൈവത്തിന്റെ വികൃതികൾ (1992)
കുലം
മഴ(2000)
അന്യർ(2003)
രാത്രിമഴ (2007)
മകരമഞ്ഞ് (2010)