പാപ്പർ ഹർജി നൽകിയതിൽ വിശദീകരണവുമായി കുന്നത്ത് കളത്തിൽ ഗ്രൂപ്പ്; ബാധ്യത 136 കോടിയെന്ന് ഔദ്യോഗിക വിശദീകരണം; കയ്യിലുള്ള ആസ്തി 65 കോടി മാത്രം: നിക്ഷേപകർ വഴിയാധാരമാകുമെന്ന് സൂചന

പാപ്പർ ഹർജി നൽകിയതിൽ വിശദീകരണവുമായി കുന്നത്ത് കളത്തിൽ ഗ്രൂപ്പ്; ബാധ്യത 136 കോടിയെന്ന് ഔദ്യോഗിക വിശദീകരണം; കയ്യിലുള്ള ആസ്തി 65 കോടി മാത്രം: നിക്ഷേപകർ വഴിയാധാരമാകുമെന്ന് സൂചന

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കുന്നത്ത് കളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചതായും സ്ഥാപനം പൂട്ടിയതായും കാട്ടി ഔദ്യോഗിക വിശദീകരണം. ചിട്ടി സാമ്പത്തിക ജ്വല്ലറി വ്യവസായത്തിൽ നിന്നും പിന്മാറുകയാണെന്നു കാട്ടിയാണ് ഇവർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പാപ്പർ ഹർജി സമർപ്പിച്ചതിനു പിന്നാലെ തേർഡ് ഐ ന്യൂസ് വാർത്ത പുറത്തു വിട്ടതോടെയാണ് വിശദീകരണവുമായി കുന്നത്ത് കളത്തിൽ ഗ്രൂപ്പ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. 136 കോടി രൂപയുടെ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ കമ്പനി തങ്ങൾക്ക് 65 കോടിയുടെ ആസ്ഥി മാത്രമേ ഉള്ളൂ എന്നും വ്യക്തമാക്കുന്നു. ഇതോടെ ഇടപാടുകാർക്ക് പകുതിയിലധികം തുകയും നഷ്ടമാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.
കുന്നത്തുകളത്തിലിന്റെ ഔദ്യോഗിക വിശദീകരണം ഇങ്ങനെ
കോട്ടയം ജില്ല കേന്ദ്രീകരിച്ച് സ്വർണാഭരണ, ചിട്ടി, സാമ്പത്തിക സേവന മേഖലകളിൽ  പ്രവർത്തിക്കുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് പാപ്പർ ഹർജി സമർപ്പിച്ചു. കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് നടപടി.കുന്നത്തുകളത്തിൽ ജ്വല്ലേഴ്‌സ്, കുന്നത്തുകളത്തിൽ ബാങ്കേഴ്‌സ്, കുന്നത്തുകളത്തിൽ ഫിനാൻസിയേഴ്‌സ് ,കുന്നത്തുകളത്തിൽ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് ഗ്രൂപ്പിന് കീഴിലുള്ളത്.കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 70 വർഷങ്ങളായി കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പാണ് കുന്നത്തുകളത്തിൽ.
ആകെ 136കോടി രൂപയുടെസാമ്പത്തിക ബാധ്യതയാണ് കുന്നത്തുകളത്തിലിനുള്ളത്. 65.55 കോടി രൂപയുടെ ആസ്തിയാണ് ഗ്രൂപ്പിനുള്ളത്. കോട്ടയം സബ്‌കോടതിയിൽ ആണ് പാപ്പർ ഹർജി നൽകിയിരിക്കുന്നത്. ഉടമകൾക്ക് പരിഹരിക്കാനാകാത്ത സാമ്പത്തിക ബാധ്യതയെ തുർന്നാണ് പാപ്പർ ഹർജി സമർപ്പിച്ചിരിക്കുന്നത്.
പാപ്പർ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി റിസീവറെ നിയമിക്കുന്നതോടെ ആസ്തികൾ മുഴുവൻ കണക്കാക്കി ഇടപാടുകാർക്ക് വിതരണം ചെയ്യും.കമ്പനികളെയും വ്യക്തികളെയും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം തുടങ്ങിയാൽ 180 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന് ഇൻസോൾവൻസി ആന്റ് ബാങ്ക്‌റപ്റ്റസി കോഡ് 2016 അനുശാസിക്കുന്നുണ്ട്. ഇത് പ്രകാരം നടപടികൾക്ക് സമയ ക്ലിപ്തത ഉണ്ടാകും. ഇടപാടുകാർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് പാപ്പർ ഹർജി സമർപ്പിച്ചിരിക്കുന്നത്.കോടതി പാപ്പർ നടപടികൾ തുടങ്ങുന്നതോടെ കൃത്യമായ കണക്കുകൾ തയ്യാറാക്കി ഇടപാടുകൾ നടത്തും. മറ്റ് സ്വാധീനങ്ങൾ ഇല്ലാതെ ഇടപാടുകാർക്കുള്ള പരമാവധി ബാധ്യതകൾ പരിഹരിക്കാനും ഇത് വഴി സാധിക്കും.
കുന്നത്തുകളത്തിൽ ജ്വല്ലേഴ്‌സിൽ 110 കിലോസ്വർണ്ണം നിലവിലുണ്ട്.ഇതിന് പുറമേ ഭൂമി,വാഹനങ്ങൾ, കെട്ടിടങ്ങൾ തുടങ്ങി മറ്റ് ആസ്തികളും ഉണ്ട്. 5100 ഇടപാടുകാരാണ് കമ്പനിക്കുള്ളത്.ഇതിൽ ചിട്ടി പിടിച്ചവരും നിക്ഷേപകരും ഉൾപ്പെടും. കോടതി നിയോഗിക്കുന്ന റിസീവർ ആസ്തികൾ കണക്കാക്കിയ ശേഷം ഈ ഇടപാടുകാരുടെ യോഗം വിളിച്ചു കൂട്ടും.ഇതിന് ശേഷം സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും