കുട്ടനാട്ടിലെ പട്ടിണിക്കാരനായ താറാവ് കർഷകനിൽ നിന്ന് പതിനായിരത്തിലധികം കോടിയുടെ ആസ്തിയിലേക്ക്; അൻപത് വർഷം കൊണ്ട് യോഹന്നാൻ സുവിശേഷം പറഞ്ഞ് സമ്പാദിച്ചത് കോടാനുകോടികൾ

കുട്ടനാട്ടിലെ പട്ടിണിക്കാരനായ താറാവ് കർഷകനിൽ നിന്ന് പതിനായിരത്തിലധികം കോടിയുടെ ആസ്തിയിലേക്ക്; അൻപത് വർഷം കൊണ്ട് യോഹന്നാൻ സുവിശേഷം പറഞ്ഞ് സമ്പാദിച്ചത് കോടാനുകോടികൾ

സ്വന്തം ലേഖകൻ

തിരുവല്ല: ഒരാഴ്ചയായി ബിലീവേഴ്‌സ് ചർച്ചിൽ നടക്കുന്ന ആദായ നികുതി പരിശോധനയിൽ കണക്കിൽപ്പെടാത്ത 14.5 കോടിയോളം രൂപ കണ്ടെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്. നാളുകളായി ഉപേക്ഷിച്ചിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് പോലും കോടികൾ കണ്ടെടുത്തു.

കുട്ടനാട്ടിലെ അർദ്ധ പട്ടിണിക്കാരായ ഒരു സാധാരണ കുടുംബത്തിൽ നിന്നും ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യത്തിലേക്കുള്ള കടപ്പിലാരിൽ പുന്നൂസ് യോഹന്നാൻ എന്ന കെ.പി. യോഹന്നാന്റെ അരനൂറ്റാണ്ടുകൊണ്ടുള്ള വളർച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കേരളത്തിൽ മാത്രം കോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചർച്ചിനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണം എന്ന കൊച്ച് ഗ്രാമത്തിൽ മാർത്തോമ്മാ വിശ്വാസികളായ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. പ്രദേശത്ത് അക്കാലത്ത് താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു കുടുംബം. കുട്ടിക്കാലത്ത് യോഹന്നാനും താറാവുകൃഷിയിൽ മതാപിതാക്കളെ സഹായിക്കുമായിരുന്നു. പിന്നീട് അദ്ദേഹം ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. കവലകളിൽ സുവിശേഷം പ്രസംഗിച്ച് നടന്ന യോഹന്നാനെന്ന മെലിഞ്ഞ പയ്യനെ അലപ്പുഴയിലെയും പത്തനംതിട്ടിയിലെയും പഴമാക്കാർ ഇപ്പോഴും മറന്നിട്ടില്ല.

വിവാഹിതനായശേഷം ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ പിന്നീട് വിദേശത്തേക്ക് പോയി. വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983 ൽ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിൽ വരവറിയിച്ചു. സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വെച്ചടി വെച്ചടി കയറ്റമായിരുന്നു

1980 ൽ തിരുവല്ല സബ് രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യു എന്നീ മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായ ഒരു ധർമ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവർത്തിച്ചു വന്നത്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരം പ്രാപിച്ചു.

ആത്മീയ യാത്ര പിന്നീട് ബിലീവേഴ്‌സ് ചർച്ച് എന്ന പേരിൽ 2003ൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി മാറി. എന്നാൽ ബിലീവേഴ്‌സ് ചർച്ചിൽ മെത്രാനില്ല എന്ന പ്രശ്നം യോഹന്നാനെയും കൂട്ടരേയും അലോസരപ്പെടുത്തി. പിന്നീട് നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാൻ അഭിഷിക്തനായി എന്നാൽ എങ്ങനെയാണ് ബിഷപ്പ് ആയതെന്ന് മാത്രം ആരും ചോദിക്കരുത്.പിന്നീട് യോഹന്നാൻ മെത്രാൻ തന്റെ സഭയിലേക്ക് നിരവധി കുട്ടിമെത്രാന്മാരെയും വാഴിച്ചു. 2017 ൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ആയി. ഇതിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ സഭയിൽ മുപ്പതിലധികം ബിഷപ്പുമാരുണ്ട്.

ഇന്ന് പതിനായിരത്തോളം കോടിയുടെ ആസ്തിയുണ്ട് ബിലീവേഴ്‌സ് ചർച്ചിന്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് ചർച്ച് സ്ഥാപനങ്ങളിൽ പ്രധാനം. എസ്.എൻ.ഡി.പി മുൻ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി നിലവിൽ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണുള്ളത്. തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ റെഡിഡൻഷ്യൽ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് കാർമൽ ട്രസ്റ്റിൽ നിന്നും ബിലീവേഴ്‌സ് ചർച്ച് വാങ്ങി.

റിയൽ എസ്റ്റേറ്റ് മേഖലയിലും കെ.പി യോഹന്നാന് വൻ നിക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തയ്യായിരത്തോളം ഏക്കർ സ്ഥലമാണ് വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളത്. ബിലീവേഴ്‌സിന്റെ മാതൃസംഘടനയായ ഗോസ്പൽ ഏഷ്യയ്ക്കും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. ഹാരിസൺ മലയാളത്തിൽ നിന്നും ബിലീവേഴ്‌സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റിലെ നിയമക്കുരുക്കിൽപെട്ട 2263 ഏക്കർ ഭൂമി നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്തെങ്കിലും പിന്നീട് ഹൈക്കോടതി റദ്ദാക്കി.

പണം വാരിയെറിഞ്ഞായിരുന്നു യോഹന്നാന്റെ ഇടപാടുകൾ .ലോകമെങ്ങും സുവേശഷം പ്രചരിപ്പിക്കാൻ സഭയിലെ കുഞ്ഞാടുകൾക്ക് സൈക്കിളും സ്‌കൂട്ടറും കാറും മാറ്റഡോർ വാനുമൊക്കെ വാങ്ങി നൽകി. ഉത്തരേന്ത്യയിൽ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടി. നിരവധി സ്‌കൂളുകളും കോളജുകളും ഉത്തരേന്ത്യയിൽ നിറസാന്നിദ്ധ്യമായി.

ബിഷപ്പ് യോഹന്നാന്റെ വിവിധ ട്രസ്റ്റുകൾക്ക് 1961 ലെ ആദായനികുതി നിയമപ്രകാരം ചാരിറ്റബിൾ റിലീജിയസ് ട്രസ്റ്റുകൾക്കുള്ള ആദായ നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ഗ്രൂപ്പിന് രാജ്യമെമ്ബാടും ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവയുണ്ട്. കേരളം, തമിഴ്‌നാട്,പശ്ചിമ ബംഗാൾ, കർണാടക, ഛണ്ഡീഗഡ്, പഞ്ചാബ്, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ 66 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശത്ത് നിന്ന് കിട്ടുന്ന പണം വകമാറ്റി വെട്ടിപ്പ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 30 ലധികം ട്രസ്റ്റുകളുണ്ട് ഗ്രൂപ്പിന്. എന്നാൽ, ഇതിൽ മിക്കതും വെറും കടലാസ് സംഘടനകൾ മാത്രമാണ് കണക്കിൽ പെടാത്ത ഫണ്ടുകളും ഇടപാടുകളും വെളുപ്പിക്കാനുള്ള ഉപായം മാത്രമാണ് ഈ കടലാസ് ട്രസ്റ്റുകൾ.

ഇത്രയധികം തട്ടിപ്പുകൾ നടത്തിയിട്ടും യോഹന്നാൻ പനപോലെ വളർന്നത് എങ്ങനെയാണ്. നമ്മുടെ നിയമ സംവിധാനങ്ങളുടെ തകർച്ച തന്നെയാണ് ഇതിന് കാരണം.
തുടരും

മുച്ചീട്ട് കളിക്കാരൻ സുവിശേഷകനായി ശതകോടികൾ സമ്പാദിച്ചതിൻ്റയും, സ്വർണ്ണക്കടയിലെ സെയിൽസ്മാൻ കേരളം അടക്കിവാഴുന്ന സ്വർണ്ണക്കട മുതലാളി ആയതിൻ്റെ ഞെട്ടിക്കുന്ന ചതിയുടേയും വഞ്ചനയുടേയും കഥ ഉടൻ !